കൂടത്തായി കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി; മൊഴിമാറ്റിയത് ജോളിക്ക് സയനൈസ് നല്‍കിയ പ്രജി കുമാറിന്റെ ഭാര്യ

കൂടത്തായി റോയ് തോമസ് വധക്കേസില്‍ അറുപതാം സാക്ഷി ശരണ്യ കൂറുമാറി. കേസിലെ പ്രതി ജോളിക്ക് സയനൈസ് എത്തിച്ച് നല്‍കിയ പ്രജി കുമാറിന്റെ ഭാര്യയാണ് അറുപതാം സാക്ഷി ശരണ്യ. കേസില്‍ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ആറായി. പ്രജി കുമാറിന്റെ ജൂവലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്ത സംഭവത്തില്‍ സാക്ഷിയാണ് ശരണ്യ.

കേസിലെ രണ്ടാം പ്രതിയും ജോളിയുടെ സുഹൃത്തുമായ എംഎസ് മാത്യു പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.

2002 മുതല്‍ 2016 വരെ പൊന്നാമറ്റം കുടുംബത്തില്‍ നടന്ന കൊലപാതക പരമ്പരകളുടെ വിവരം പുറത്തറിയുന്നത് 2019ല്‍ ആണ്. ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയില്‍ ആദ്യത്തേത്. അന്നമ്മയ്ക്ക് പിന്നാലെ ഭര്‍ത്താവ് ടോം തോമസും മകന്‍ റോയ് തോമസും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.

ആദ്യ രണ്ട് മരണങ്ങളിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ലെങ്കിലും മൂന്നാമത്തെ മരണമായ റോയ് തോമസിന്റെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. കുടുംബത്തിലെ അടുത്ത കൊലപാതകം റോയ് തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് വാശി പിടിച്ച അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യുവിന്റേത് ആയിരുന്നു.

ഇതിന് പിന്നാലെ ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ രണ്ട് വയസ്സുള്ള മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ സിലി എന്നിവരും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. റോയ് തോമസിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തിലെ ആറ് മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്.