സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പൂന്തുറ സ്വദേശിയായ 63- കാരന്‍

കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ അതിതീവ്ര മേഖലായ തിരുവനന്തപുരം പൂന്തുറയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. മാണിക്യവിളാകം സ്വദേശിയായെ സെയ്ഫുദ്ദീനാണ് മരിച്ചത്. 63 വയസായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണം. പ്രമേഹ, വൃക്കരോഗബാധിതനായിരുന്നു. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസന്റീവിന്റെ അച്ഛനാണ് സെയ്ഫുദീന്‍. ഇയാളുടെ മറ്റൊരു മകനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങലുടെ എണ്ണം 28 ആയി.

കോവിഡ് പോസിറ്റീവ് എന്നു കരുതപ്പെടുന്ന ആൾക്കാരെ മാറ്റിപ്പാർപ്പിച്ച സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയില്ല, അവശ്യസാധനങ്ങൾ വാങ്ങാന്‍ പോലും പൊലീസ് അനുമതി നല്‍കുന്നില്ല തുടങ്ങി നിരവധി പരാതികൾ ഉന്നയിച്ച്‌ പൂന്തുറയില്‍ നാട്ടുകാര്‍ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ ആരെയും ബുദ്ധിമുട്ടിക്കുക എന്നത് സർക്കാരിന്റെ അജണ്ടയല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

“ആളുകൾക്ക്‌ കഴിയാവുന്നത്ര സൗകര്യം ഉണ്ടാക്കുക എന്നത് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. പക്ഷെ ഇതുപോലൊരു ഘട്ടത്തിൽ ചില നിയന്ത്രണങ്ങൾ നമുക്ക് സ്വാഭാവികമായും വേണ്ടി വരും കാരണം ആ പ്രദേശത്തെ ജനശ്രന്തതയുടെ ഭാഗമായുള്ള രോഗ വ്യാപന സാദ്ധ്യത ഇപ്പോൾ രോഗം ബാധിച്ച നില അത് തടയാൻ കൂടുതൽ കടുത്ത നടപടികളിലേക്ക് പോകേണ്ടതിന്റെ ആവശ്യകത ഇതെല്ലാം വെച്ചുകൊണ്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ആ നിയന്ത്രണങ്ങൾ സാധാരണ ഗതിയിൽ നമ്മുടെ എല്ലാ പ്രദേശത്തും ഉള്ള ആളുകൾ സ്വീകരിക്കുകയാണ് ചെയ്തത്. ഒരു അനുഭവം പറഞ്ഞാൽ നേരത്തെ കാസർഗോഡ് ഭാഗത്ത് വളരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയല്ലോ ആ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ആളുകൾക്ക് വലിയ പരാതി ഉണ്ടായിരുന്നു, ആ പരാതി ഉള്ളവർ തന്നെ പിന്നീട് പറഞ്ഞത് ആ നിയന്ത്രണങ്ങൾ ഞങ്ങളെ സഹായിച്ചു എന്നാണ് ഇത് യഥാർത്ഥത്തിൽ ആളുകളെ സഹായിക്കാനാണ്, ആരെയും ബുദ്ധിമുട്ടിക്കാൻ അല്ല. ബുദ്ധിമുട്ടുകൾ ചിലതു ഉണ്ടാവും എന്നത് വസ്തുതയാണ് ആ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് എങ്ങനെ ഒഴിവാക്കാൻ പറ്റും എന്നത് സ്വാഭാവികമായും സർക്കാർ ചിന്തിക്കുകയും ചെയ്യും അതിനാവശ്യമായ നടപടികൾ സ്വീകരിക്കും,” മുഖ്യമന്ത്രി പറഞ്ഞു.

“പൂന്തുറയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അവിടുത്തെ ആളുകൾക്ക് ബുന്ധിമുട്ട് ഉണ്ടാവുന്നുണ്ട് എന്നത് ശരിയാണ്. ആ നിയന്ത്രണത്തിന്റെ ഭാഗമായി ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി എങ്ങനെ കുറയ്ക്കാൻ കഴിയും എന്ന കാര്യം സർക്കാർ പരിശോധിക്കും ജില്ലാതല അധികൃതർ അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഇപ്പോൾ തന്നെ നീക്കിയിട്ടുണ്ട്. ആവശ്യമായ നടപടികൾ എടുത്തിട്ടുണ്ട് ചില സാധനങ്ങൾ ആളുകൾക്ക് ലഭ്യമാക്കുന്നതിന് സിവിൽ സപ്ലൈസ് കോർപറേഷനെയും കൺസ്യൂമർ ഫെഡിനെയും ഒക്കെ പ്രത്യേകമായി ഉപയോഗിക്കുന്ന നിലയുണ്ട് അവിടെയുള്ള കടകളിൽ സാധനങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ അതോടൊപ്പം സ്വീകരിക്കുന്നുണ്ട്. തീരദേശം മേഖലയിലെ പ്രശ്നങ്ങൾ പ്രത്യേക ഗൗരവത്തോടെ തന്നെ സർക്കാർ കാണുന്നുണ്ട്. ആ പ്രശനങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും,” മുഖ്യമന്ത്രി പറഞ്ഞു.