കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവവേളയില്‍ ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം: ഉത്തരവുമായി തദ്ദേശ സ്വയംഭരണ മന്ത്രി; രാജ്യത്തിന് കേരളത്തിന്റെ മാതൃക

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഇനി ആര്‍ത്തവവേളയില്‍ ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ . ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.

നഗരമേഖലയില്‍ വിവിധ സേവനങ്ങള്‍ക്കായി കുടുംബശ്രീയുടെ പ്രൊഫഷണല്‍ ടീം ‘ക്വിക് സര്‍വ്’ പദ്ധതിയുടെ ഉദ്ഘാടനവും ‘രചന’ സമാപനം, അയല്‍ക്കൂട്ട, എ.ഡി.എസ്,സി.ഡി.എസ് തലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ജെന്‍ഡര്‍ പോയിന്റ് പേഴ്സണ്‍ പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

കേരളത്തിലെ സാമൂഹ്യ മണ്ഡലത്തില്‍ സ്ത്രീസുരക്ഷയും ലിംഗപദവി തുല്യതയും ഉറപ്പു വരുത്തുന്നതിന് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വഴി സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷം കൊണ്ട് കേരളീയ സ്ത്രീജീവിതത്തിന്റെ തലവര മാറ്റിയതുപോലെ സാമൂഹ്യജീവിതത്തിന്റെ വിധിവാക്യങ്ങളെ മാറ്റിയെഴുതാനും കുടുംബശ്രീക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ പ്രധാന ഉപാധിയായി കുടുംബശ്രീ മാറിയിട്ടുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

സ്ത്രീശാക്തീകരണത്തിനൊപ്പം സ്ത്രീസുരക്ഷയ്ക്കും തുല്യപ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. പലതിന്റെയും പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്ന ഈ കാലത്ത് എല്ലാവരേയും ഉള്‍ച്ചേര്‍ത്തു കൊണ്ടു മുന്നോട്ടു പോവുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീയുടേത്. ആഗോളതലത്തില്‍ ശ്രദ്ധനേടിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ വഴികളില്‍ ദീര്‍ഘദൂരം പിന്നിടാന്‍ കുടുംബശ്രീക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.