ഒഞ്ചിയത്ത് ആര്‍.എം.പിയില്‍ വീണ്ടും കൂട്ടരാജി; എട്ടു കുടുംബങ്ങള്‍ സി.പി.എമ്മില്‍

കോഴിക്കോട് ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്ന് വീണ്ടും കൂട്ടരാജി. വൈക്കിലശേരി മേഖലയില്‍ നിന്ന് ആര്‍എംപിയുടെ സജീവ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എട്ടു കുടുംബങ്ങള്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ആര്‍എംപിയുടെ രാഷ്ട്രീയ പാപ്പരത്തത്തിലും സാമ്പത്തിക അരാജകത്വത്തിലും പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വിഴുപ്പലക്കുന്ന സംഘമായി ആര്‍എംപി അധഃപതിച്ചെന്ന് അവര്‍ വിമര്‍ശിച്ചു. ഇവര്‍ക്ക് പുറമേ മൂന്ന് ബിജെപി പ്രവര്‍ത്തകരും സിപിഐഎമ്മിനൊപ്പം ചേര്‍ന്നു.

ആര്‍എംപി പ്രവര്‍ത്തകരായ ഇടവനക്കുനി അനീഷ്, അഭിന, ഷാനവാസ് വാര്യംകണ്ടി, വലിയപറമ്പത്ത് രാജി, ദേവി, എടവന്തോടി മീത്തല്‍ പ്രവീണ്‍, സന്ധ്യ, ദേവകി എന്നിവരും ബിജെപി പ്രവര്‍ത്തകരായ കിഴക്കേ പുനത്തില്‍ മണി, കിഴക്കേ പുനത്തില്‍ അജിത, നെല്ലോളി മീത്തല്‍ ബിനീഷ് എന്നിവരുമാണ് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നത്.

ഏരിയാ സെക്രട്ടറി ടി പി ബിനീഷ് ഇവരെ ചെങ്കൊടി നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറി എന്‍ നിധിന്‍ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം എന്‍ ബാലകൃഷ്ണന്‍, കെ ലിനീഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മറ്റു പാര്‍ട്ടികളില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ സിപിഐഎമ്മിലേക്ക് എത്തുമെന്ന് ടി പി ബിനീഷ് പറഞ്ഞു.