ഓണക്കിറ്റ് അനാഥാലയങ്ങൾക്കും, അഗതി മന്ദിരങ്ങൾക്കും മഞ്ഞക്കാർഡുകാർക്കും മാത്രം; തീരുമാനം അംഗീകരിച്ച് മന്ത്രിസഭ

സംസ്ഥാനത്ത് ഇത്തവണ ഓണത്തിന് ഓണക്കിറ്റ് എല്ലാവർക്കും ലഭിക്കില്ല. നിലവിലെ തീരുമാനമനുസരിച്ച് മഞ്ഞക്കാർഡുകാർക്കും അ​ഗതിമന്ദിരങ്ങൾക്കും മാത്രമായി ഓണക്കിറ്റ് വിതരണം പരിമിതപ്പെടുത്തുകയാണ്. ഈ തീരുമാനത്ത് മന്ത്രി സഭാ യോഗം അംഗീകാരം നൽകി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തുകയാണ്. സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് മാത്രം കിറ്റ് ലഭിക്കും. കൂടാതെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകും.

തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പു വരെ 13 ഇനങ്ങൾ. തുണി സഞ്ചിയുൾപ്പെടെ പതിനാലിനങ്ങളുമായാണ് ഓണക്കിറ്റ് തയ്യാറാകുന്നത്. സപ്ലെയ്കോക്ക് കിറ്റ് തയ്യാറാക്കാൻ മാത്രം 32 കോടി മുൻകൂര്‍ അനുവദിക്കാനും മന്ത്രിസഭായോഗം നിര്‍ദ്ദേശം നൽകി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നടപടി. റേഷൻകടകൾ വഴിയാണ് കിറ്റുകൾ വിതരണം ചെയ്യുക.

93 ലക്ഷം കാര്‍ഡ് ഉടമകളിൽ 87 ലക്ഷം കാര്‍ഡുടമകൾക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നൽകിയിരുന്നു. കൊവിഡിന് ശേഷമുള്ള ആദ്യ ഓണക്കാലവും അതിന്‍റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് വിപുലമായ രീതിയിൽ കിറ്റ് നൽകിയതെന്നും ഇത്തവണ അതുപോലുള്ള സാഹചര്യം ഇല്ലെന്നുമാണ് ഭക്ഷ്യവകുപ്പ് വാദിക്കുന്നത്.

Read more

അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു.