ഒമിക്രോണ്‍ ജാഗ്രത; വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കൂടി, സംസ്ഥാനത്ത് പ്രത്യേക വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം

സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്ത് വാക്സിന്‍ എടുക്കുന്നവരുടെ എണ്ണവും കൂടിയതായി മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്.

നിലവില്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഇതിനോടൊപ്പം ഒന്നാം ഡോസ് വാക്‌സിന്‍ ഇതുവരെ എടുക്കാത്തവരെയും കണ്ടെത്തി വാക്‌സിന്‍ എടുപ്പിക്കും. അതേസമയം കോവിഡ് വന്നവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍ എടുത്താല്‍ മതിയാകും. കോവിഷീല്‍ഡ് 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും സ്വീകരിക്കണം. പലരും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരുന്നു.

വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. വാക്‌സിനെടുക്കാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരും, പഞ്ചായത്ത് പ്രതിനിധികളും വീട്ടിലെത്തി ബോധവത്കരണം നല്‍കും. കാരണമില്ലാതെ വാക്‌സിന്‍ എടുക്കാതിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം ഒമിക്രോണ്‍ സാന്നിദ്ധ്യം പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതോടെ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ ഒന്നാം ഡോസും രണ്ടാം ഡോസും ഉള്‍പ്പെടെ 4.4 ലക്ഷം പേര്‍ വാക്‌സിനെടുത്തപ്പോള്‍ ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളില്‍ 6.25 ലക്ഷം പേരാണ് വാക്‌സിനെടുത്തത്. ആദ്യ ഡോസ് വാക്‌സിനേഷന്‍ 36,428 പേരില്‍ നിന്നും 57,991 ആയി ഉയര്‍ന്നു. രണ്ടാം ഡോസ് 4.03 ലക്ഷം ഡോസില്‍ നിന്നും 5.67 ലക്ഷം ഡോസായി ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. 65.5 ശതമാനം പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചു. ആകെ 4.31 കോടി ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് നല്‍കിയത്. എട്ടു ലക്ഷത്തോളം ഡോസ് വാക്‌സിന്‍ ഇനിയും സ്റ്റോക്കുണ്ട്. വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതിന്റെ ഭാഗമായി കൂടുതല്‍ ഡോസ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.