'ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു'; ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ വീണ്ടും വെളിപ്പെടുത്തലുമായി പരാതിക്കാരൻ അനീഷ് ബാബു രംഗത്ത്. ഇഡി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നാണ് അനീഷ് ബാബു പറയുന്നത്. അതുപോലെ ഇടനിലക്കാരൻ വിൽസണ്‍ ആണ് തന്‍റെ നമ്പര്‍ ഇഡിക്ക് നൽകിയതെന്നും അനീഷ് ബാബു പറഞ്ഞു. അതേസമയം ഇഡി അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന് സംഭവത്തിൽ പങ്കുണ്ടെന്നും അനീഷ് ബാബു ആരോപിച്ചു.

ഇന്നലെയാണ് വ്യവസായിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ പിടിയിലാകുന്നത്. ഇ ഡി കേസ് ഒഴിവാക്കുന്നതിനായാണ് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. ഇ ഡി ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരെയാണ് 2,00,000/ രൂപ കൈക്കൂലി വാങ്ങവേ എറണാകുളം വിജിലന്‍സ് യൂണിറ്റ് പിടികൂടുന്നത്.

കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമാണ് പരാതിക്കാരനായ അനീഷ് ബാബു. കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവര്‍ കൂടുതലാണെന്നും, കണക്കുകളില്‍ വ്യാജ രേഖകള്‍ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും മറ്റും കാണിച്ച് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും 2024-ല്‍ ഒരു അനീഷ് ബാബുവിന് സമന്‍സ് ലഭിച്ചിരുന്നു. അത് പ്രകാരം കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയും, അല്ലാത്ത പക്ഷം കേസെടുക്കുമെന്നും മറ്റും പറഞ്ഞിരുന്നു.

തുടര്‍ന്ന് ഇ.ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വില്‍സണ്‍ പരാതിക്കാരനെ പല പ്രാവശ്യം ഫോണില്‍ വിളിക്കുകയും, നേരില്‍ കണുകയും ചെയ്യുകയും, കേസില്‍ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപ ഇ.ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു എന്ന് പറയുകയും ചെയ്തു. ഇ.ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കുന്നതിലേക്ക് ഓഫീസില്‍ നിന്നും വീണ്ടും സമന്‍സ് അയപ്പിക്കാമെന്ന് ഏജന്റായ വില്‍സണ്‍ പരാതിക്കാരനോട് പറയുകയും, 14.05.2025 തീയതി വീണ്ടും പരാതിക്കാരന് സമന്‍സ് ലഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഏജന്റായ വില്‍സണ്‍ പരാതിക്കാരനെ ഇ.ഡി ഓഫീസിനടുത്തുള്ള റോഡില്‍ വച്ച് കാണുകയും, കേസ് സെറ്റില്‍ ചെയ്യുന്നതിന് 50 ലക്ഷം രൂപ വീതം 4 തവണകളായി 2 കോടി രൂപ ആക്‌സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടില്‍ ഇട്ട് നല്‍കണമെന്നും കൂടാതെ 2 ലക്ഷം രൂപ പണമായി നേരിട്ട് വില്‍സനെ ഏല്‍പ്പിക്കണമെന്നും, 50,000/ രൂപ കൂടി അധികമായി അക്കൗണ്ടില്‍ ഇട്ട് നല്‍കണമെന്നും പറയുകയും, അക്കൗണ്ട് നമ്പര്‍ പരാതിക്കാരന് കൊടുക്കുകയും ചെയ്തു.

കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ കഴിഞ്ഞ ദിവസം വൈകിട്ട് 03.30 മണിക്ക് പനമ്പള്ളിനഗറില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 2,00,000/ രൂപ കൈക്കൂലി വാങ്ങവേ ഇ.ഡി ഏജന്റായ വില്‍സണെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടി. തുടര്‍ന്ന് പ്രതി വില്‍സണെ ചോദ്യം ചെയ്തതില്‍ മറ്റൊരു പ്രതിയായ രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷിന്റെ പങ്ക് വെളിവാകുകയും, മുരളി മുകേഷിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് പരാതിക്കാരനായ അനീഷ് ബാബു കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കൂടുതൽ ഇഡി ഉദ്യോഗസ്ഥരുടെ പേരും പരാതിക്കാരനായ അനീഷ് പറഞ്ഞു. എട്ടു വര്‍ഷം മുമ്പുള്ള വിവരമാണ് ആവശ്യപ്പെട്ടത്. ഇത് ലഭ്യമാക്കാൻ കാലതാമസമുണ്ടായിരുന്നു. തുടക്കം മുതൽ ഇഡി ഉദ്യോഗസ്ഥൻ സമ്മര്‍ദത്തിലാക്കി. വിൽസണ്‍ എന്ന ആളാണ് ഇടപാട് നടത്തിയതെന്നും അനീഷ് പറഞ്ഞു. രേഖകള്‍ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യമെന്നാണ് അവർ ഭീഷണിപ്പെടുത്തിയതെന്നും അനീഷ് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണി. പിഎംഎൽഎ ആക്ട് പ്രകാരമാണ് തനിക്ക് നോട്ടീസ് നൽകിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും കൊല്ലത്തെ വ്യവസായി അനീഷ് ബാബു പറഞ്ഞു. രാധാകൃഷ്ണൻ എന്നയാള്‍ മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ് ആരോപിച്ചു.

Read more