'ഇന്ത്യ'യില്‍ പ്രതിനിധി വേണ്ടെന്ന സിപിഎം തീരുമാനം പിണറായി വിജയന്റെ സമ്മര്‍ദത്തിലാകാം, ദേശീയ നേതൃത്വം കേരള നേതൃത്വത്തിന് അടിമപ്പെട്ടുവെന്ന് കൊടിക്കുന്നില്‍ സുരേഷ്

പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്ന സിപിഎം തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദം കൊണ്ടാകാമെന്ന്  കൊടിക്കുന്നില്‍ സുരേഷ് എംപി. ഇത്തരമൊരു തീരുമാനത്തിലേക്ക് സിപിഐഎം എത്തിയത് കേരള നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിലാകാമെന്ന്‌ കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

ദേശീയ നേതൃത്വം കേരള നേതൃത്വത്തിന് അടിമപ്പെട്ടുപോയെന്നും കൊടിക്കുന്നില്‍ സുരേഷ് വിമർശിച്ചു. സിപിഐഎം പങ്കാളിത്തമില്ലെങ്കിലും ഇന്ത്യ മുന്നണിയുടെ ഏകോപനസമിതി ശക്തമായി മുന്നോട്ടുപോകുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇന്ത്യ മുന്നണിയുടെ ഏകോപനസമിതിയിൽ പ്രതിനിധി വേണ്ടെന്ന തീരുമാനമുയര്‍ന്നത്.

14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിര്‍ത്ത് പോളിറ്റ് ബ്യൂറോ രംഗത്തെത്തുകയായിരുന്നു. മതേതര ജനാധിപത്യം വിപുലീകരിക്കാന്‍ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടിരുന്നു. തീരുമാനം മുതിര്‍ന്ന നേതാക്കളാണ് എടുക്കുന്നതെന്നും മറ്റ് സമിതികളില്‍ അടിസ്ഥാനമില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

20 പാര്‍ട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാര്‍ട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ സഖ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഈ പാര്‍ട്ടികളിലെ ഉന്നത നേതാക്കളാണ്. സഖ്യത്തില്‍ കൂട്ടായ തീരുമാനം എടുക്കാന്‍ എല്ലാവരോടും ആലോചിക്കേണ്ടതുണ്ടെന്നും യെച്ചൂരി വിശദീകരിച്ചിരുന്നു.