'നേടിയ വിജയങ്ങൾ കേവലം അവകാശവാദങ്ങൾ മാത്രമായി, തിരഞ്ഞെടുപ്പിൽ വേണ്ട ആസൂത്രണം താഴേ തട്ടിലെത്തിക്കാൻ കഴിഞ്ഞില്ല'; ബി.ജെ.പിയില്‍ അമര്‍ഷം

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വിജയങ്ങൾ നേടിയെങ്കിലും സിറ്റിംഗ് സീറ്റുകൾ പലതും നഷ്ടപ്പെടുത്തിയതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത അസംതൃപ്തി. ബിജെപി നേടിയ വിജയങ്ങൾ കേവലം അവകാശവാദങ്ങൾ മാത്രമായെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിലുടനീളം ആസൂത്രണമില്ലായ്മ ഉണ്ടായെന്നും അതിന് കാരണക്കാർ സംസ്ഥാന നേതൃത്വമാണെന്നുമാണ് അസംതൃപ്ത വിഭാഗത്തിന്റെ വാദം. വരുംദിവസങ്ങളിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചനയാണിത്.

തിരുവനന്തപുരം കോർപ്പറേഷനിലെ പ്രകടനം തന്നെ ഉയർത്തിയാണ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. കൊട്ടിഘോഷിച്ച സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളും വമ്പൻ അവകാശവാദങ്ങളും പൊള്ളയായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അവകാശവാദം. കണക്കുകളിൽ എണ്ണം കൊണ്ട് മാത്രമാണ് മെച്ചമെന്നും ഇഴകീറി നോക്കിയാൽ അവകാശപ്പെടാന്‍ എന്തുണ്ടെന്നുമാണ് ചോദ്യം.

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന തിരഞ്ഞെടുപ്പിൽ വേണ്ട ആസൂത്രണം താഴേ തട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. ദേശീയ നേതൃത്വത്തിന്റെ സാന്നിദ്ധ്യം സംസ്ഥാനത്തെത്തിക്കാനും നേതൃത്വത്തിനായില്ലെന്ന് വിമർശനമുണ്ട്. നേടിയ പഞ്ചായത്തുകളിൽ അധികവും കേവല ഭൂരിപക്ഷമെത്താനാകാത്തതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സിറ്റിംഗ് വാർഡുകൾ അധികവും നഷ്ടമായതും നേതൃത്വത്തിന് എതിരെ കൃഷ്ണദാസ് പക്ഷം ആയുധമാക്കും.

പാലക്കാട് നില മെച്ചപ്പെടുത്തിയതും പന്തളം പിടിച്ചതും മാത്രമാണ് ആശ്വാസമെന്നാണ് ഈ വിഭാഗത്തിന്റെ പക്ഷം. കെ.സുരേന്ദ്രൻ നേതൃത്വം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ജനകീയ പരീക്ഷണത്തിൽ തോറ്റുപോയെന്ന് സ്ഥാപിക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന അപസ്വരങ്ങൾ പറഞ്ഞൊതുക്കാനാകാത്തത് വരുംദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രകടനം കൂടി മുന്നിൽ വെച്ച് കലാപമുയർത്താനാകും കൃഷ്ണദാസ് പക്ഷം ശ്രമിക്കുക. ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനെ പോലുള്ള അസംതൃപ്തരെ കൂടി കൂട്ടുപിടിച്ചാകും പോര് കടുപ്പിക്കുക.