പരാതിക്കാരി ഉറച്ച് നിന്നു; അശ്ലീല സന്ദേശത്തിൽ മാതൃഭൂമി വേണു ബാലകൃഷ്ണനെ പുറത്താക്കി

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ ചാനൽ പുറത്താക്കി. മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണൻ.

വേണു ബാലകൃഷ്ണനെ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. പരാതിക്കാരി ഉറച്ച് നിന്നതോടെ മാനേജ്മെന്റ് കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു.

യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴിയാണ് മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു. ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവർ പിന്നിട് പരാതിയിൽ ഉറച്ചു നിന്നിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടർ എന്നീ ചാനലുകളിൽ നിന്നാണ് വേണു ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസിൽ എത്തുന്നത്. നേരത്തെ മാനേജ്‌മെന്റുമായുണ്ടായ തർക്കത്തെ തുടർന്ന് വേണു ബാലകൃഷ്ണനും സഹോദരനും മാതൃഭൂമിയിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രൈം ഡിബേറ്റ് എന്ന പരിപാടിയുമായി വേണു ബാലകൃഷ്ണൻ വീണ്ടും മാതൃഭൂമിയിലെത്തുന്നത്.