സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം; വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് അച്ചടക്ക നടപടി. സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴിയാണ് മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ ബന്ധു ഇടപെട്ട് ഈ പരാതികൾ ഒതുക്കി തീർത്തിരുന്നു. ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവർ പിന്നിട് പരാതിയിൽ ഉറച്ചു നിന്നിരുന്നില്ല. ഇത്തവണ പക്ഷേ അദേഹത്തെ രക്ഷിക്കാൻ ആരുമില്ലെന്നാണ് സൂചന. സംഭവം മൂടിവയ്ക്കാൻ ശ്രമം നടന്നെങ്കിലും അതു വിജയിച്ചില്ല.

മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവർ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്.

നേരത്തെ മാനേജ്‌മെന്റുമായുണ്ടായ തർക്കത്തെ തുടർന്ന് വേണു ബാലകൃഷ്ണനും ജേഷ്ഠൻ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമിയിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രൈം ഡിബേറ്റ് എന്ന പരിപാടിയുമായി വേണു ബാലകൃഷ്ണൻ വീണ്ടും മാതൃഭൂമിയിലെത്തുന്നത്.