‘കമ്മ്യൂണിസ്റ്റുകാരെ തോല്‍പിക്കണമെന്ന് പറഞ്ഞ് വോട്ട് ചെയ്യുന്ന കാലം ഉണ്ടായിരുന്നു’; ബി.ജെ.പി മുമ്പ് വോട്ട് മറിച്ചിട്ടുണ്ടാവാമെന്ന് ഒ. രാജഗോപാല്‍

കമ്മ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്നുപറഞ്ഞ് വോട്ടു ചെയ്യുന്ന കാലമുണ്ടായിരുന്നുവെന്ന് സംസ്ഥാനത്തെ ഏക ബിജെപി എംഎല്‍എ, ഒ രാജഗോപാല്‍. മുമ്പ് ഇവിടെ ബിജെപി വോട്ടു മറിച്ചിട്ടുണ്ടാവാം.  ഇപ്പോള്‍ അങ്ങനെയില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

‘മുമ്പ് ഇവിടെ ബിജെപി വോട്ടു മറിച്ചിട്ടുണ്ടാവാം. ഇപ്പോള്‍ അങ്ങനെയില്ല. എന്തായാലും ജയിക്കാന്‍ പോവുന്നില്ല. എന്നാ പിന്നെ എന്തിനാ വോട്ടു കളയുന്നേ? കമ്മ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്ന് പറഞ്ഞ് വോട്ടു ചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അത് പഴയകാലം. ഇപ്പോള്‍ ബിജെപി വളര്‍ന്നു’- ഒ രാജഗോപാല്‍ പറഞ്ഞു.

അതേസമയം, ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങള്‍ രാജഗോപാല്‍ തള്ളി. ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടുള്ള ബാലശങ്കറിന്റെ ആരോപണങ്ങളില്‍ വസ്തുതയില്ല. ജയിക്കാന്‍ വേണ്ടി മത്സരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി പ്രവര്‍ത്തനശൈലി മാറ്റേണ്ടതുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ മാറ്റം അനിവാര്യമാണ്. വെറുതെ കുറ്റം പറയുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും മാത്രം ചെയ്താല്‍ പോര. ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ള ചുമതലയുമുണ്ട്. അതനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ബിജെപി ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സുരേന്ദ്രന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല. പുതിയ കാലഘട്ടമല്ലേ. മുഖ്യമന്ത്രി വരെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെ വരാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നു. അടിയന്തരാവശ്യം വരുമ്പോള്‍ ചെയ്യേണ്ടി വരുമെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് പൂര്‍ണതൃപ്തി ഒരുകാലത്തും ആര്‍ക്കുമുണ്ടാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.