മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ചു, ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിക്ക് മരുന്നുമാറി നൽകിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി നിർദേശിച്ചിരുന്നു.

പരാതിക്കാരിയായ പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. നല്‍കിയ മരുന്നിന്റെ ബാച്ച് നമ്പര്‍ പരിശോധിക്കും. അതേസമയം പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും.

വാതരോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിവന്ന ചടയംമംഗലം സ്വദേശിയായ പതിനെട്ടുകാരിക്കാണ് മരുന്നുമാറി നല്‍കിയത്. വാതത്തിനുള്ള മരുന്നാണ് ചികിത്സിച്ച ഡോക്ടർ കുറിച്ചത്. എന്നാൽ ഹൃദ്രോഗത്തിനുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയത്.

ഫാര്‍മസിയില്‍ നിന്നുണ്ടായ ഗുരുതരമായ പിഴവില്‍ ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കി.

Read more

കോഴിക്കോട്ട് എന്‍ട്രസ് കോച്ചിംഗിന് പഠിക്കുന്ന കുട്ടി മരുന്നുമാറിയത് അറിയാതെ 45 ദിവസം ഇത് കഴിക്കുകയും ചെയ്തു. ആരോഗ്യ സ്ഥിതി മോശമായപ്പോഴാണ് മരുന്നു മാറിയ കാര്യം തിരിച്ചറിഞ്ഞത് ആരോഗ്യ നില വഷളായ വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്നുണ്ടായ വീഴ്ചയില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്പെട്ടു.