നഴ്‌സിംഗ് പ്രവേശന തട്ടിപ്പ്; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഘം പിടിയില്‍

നഴ്‌സിംഗ് പ്രവേശനത്തിനായി പണം വാങ്ങിയ യുവാവിന്റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍. അഡ്മിഷനോ പണമോ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് സംഘം തൃശൂര്‍ സ്വദേശി ജോഷി മാത്യുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. അഞ്ചംഗ സംഘമാണ് കേസില്‍ അറസ്റ്റിലായത്. നഴ്‌സിംഗ് അഡ്മിഷന്‍ ലഭിക്കുന്നതിനായി പ്രതികള്‍ ജോഷിയുടെ സുഹൃത്തിന് 18 ലക്ഷം രൂപ നല്‍കിയിരുന്നു.

പണം തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് സംഘം ജോഷി മാത്യുവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. ജോഷിയുടെ സുഹൃത്ത് അഖിലിനാണ് പ്രതികള്‍ പണം നല്‍കിയിരുന്നത്. അഡ്മിഷനും പണവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചയോടെ പാലാരിവട്ടം പാലത്തിന് സമീപത്ത് നിന്നാണ് ജോഷിയെ സംഘം ബലമായി പിടിച്ചുകൊണ്ട് പോയത്.

Read more

പാലാരിവട്ടത്ത് നിന്ന് കാറില്‍ കയറ്റി കാക്കനാടുള്ള ഹോട്ടലില്‍ എത്തിച്ച് ജോഷിയെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ജോഷിയുടെ വലത് കണ്ണിന് താഴെ പൊട്ടലുണ്ടായതായി പരാതിയുണ്ട്. ആക്രമണത്തിന് ശേഷം ജോഷിയുടെ അഞ്ച് പവന്‍ വരുന്ന സ്വര്‍ണ മാലയും 30,000 രൂപയും അക്രമി സംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.