തൃശൂര്‍ ജില്ലയില്‍ നേഴ്‌സുമാര്‍ നാളെ മുതല്‍ പണിമുടക്കും

തൃശൂരില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നേഴ്‌സുമാര്‍ നാളെ (ചൊവ്വാഴ്ച്ച) മുതല്‍ പണിമുടക്കും. 72 മണിക്കൂര്‍ ഐസിയു ഉള്‍പ്പെടെ ബഹിഷ്‌കരിക്കുമെന്ന് നേഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു. പ്രതിദിന വേതനം 1,500 രൂപയാക്കുക, 50% ഇടക്കാലാശ്വാസം നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. പ്രശ്‌ന പരിഹാരത്തിന് ലേബര്‍ ഓഫിസറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

പ്രതിദിന വേതനം 1500 രൂപയെങ്കിലുമാക്കി നിശ്ചയിക്കുന്നതിന് പുറമേ ആശുപത്രി മേഖലയിലെ കോണ്‍ട്രക്ട്, ഡെയ്‌ലി വെയ്‌സ് നിയമനങ്ങള്‍ അവസാനിപ്പിക്കുക, ആശുപത്രിയിലെ രോഗി നഴ്‌സസ് അനുപാതം കൃത്യവും നിയമപരവുമായി നടപ്പിലാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, ലേബര്‍ നിയമങ്ങള്‍ ലംഘിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുക, ശമ്പളവര്‍ധനവ് വരുന്നത് വരെ അടുത്ത മാസം മുതല്‍ ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും ഇടക്കാലാശ്വാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.

പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ മെയ് ഒന്നു മുതല്‍ സംസഥാനത്തുടനീളം അനിശ്ചിത കാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് യു.എന്‍.എ ഭാരവാഹികള്‍ അറിയിച്ചു. 50 ശതമാനം ഇടക്കാലാശ്വാനം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമ്പൂര്‍ണ്ണ പണിമുടക്കി നിന്ന് ഒഴിവാക്കും. നാളെ കലക്ട്രേറ്റ് മാര്‍ച്ചും തുടര്‍ന്ന് മൂന്ന് ദിവസവും കലക്ട്രേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തും. കളക്ട്രേറ്റ് മാര്‍ച്ച് ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷാ ഉദ്ഘാടനം നിര്‍വ്വഹിക്കും.