നൂപുര്‍ ശര്‍മ്മയെ ബിജെപി പുറത്താക്കിയിട്ടും എംഎ ബേബി ആഞ്ഞടിച്ചു; ഗണപതി പരാമര്‍ശത്തില്‍ ഷംസീറിനെ ന്യായീകരിക്കുന്നു, ഇതാണ് ഇരട്ടത്താപ്പെന്ന് കെ സുരേന്ദ്രന്‍

എംവി ഗോവിന്ദന്‍ മലക്കം മറഞ്ഞത് വിശ്വാസികളുടെ രോഷം ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗണപതി മിത്താണെന്ന് പറഞ്ഞത് ഗോവിന്ദന്‍ തിരുത്തിയാല്‍ പോര അതില്‍ ഉറച്ച് നില്‍ക്കുന്ന സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പ് പറയുകയും വേണം. ഷംസീര്‍ മനപൂര്‍വ്വം ഗണപതി ഭഗവാനെ അപമാനിക്കുകയാണ്. ഷംസീറിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കാസര്‍ഗോഡ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഗണപതി മിത്ത് അള്ളാഹു വിശ്വാസം എന്ന് താന്‍ പറഞ്ഞില്ലെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ഗോവിന്ദന്‍ ഗണപതിയെ അപമാനിച്ചതും ഇസ്ലാം മതത്തെ പുകഴ്ത്തിയതും എല്ലാവരും കേട്ടതാണ്. തന്റെ വാക്കുകള്‍ കൊണ്ട് ഹിന്ദുസമൂഹത്തിനേറ്റ മുറിവിന് അദ്ദേഹം മാപ്പ് പറയുകയാണ് വേണ്ടത്.

ബഹുദൈവ വിശ്വാസം മോശമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ വാദം തന്നെയാണോ സിപിഎമ്മിനുമുള്ളതെന്ന് പാര്‍ട്ടി സെക്രട്ടറി പറയണം. ഹിന്ദുവിരുദ്ധ പരാമര്‍ശത്തില്‍ സ്പീക്കര്‍ ഉറച്ചുനില്‍ക്കുന്നത് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

ഇന്ത്യയില്‍ ഒരിടത്തും പാഠ്യപദ്ധയില്‍ ശാസ്ത്രത്തിന് പകരം വിശ്വാസം പഠിപ്പിക്കുന്നില്ല. പിന്നെങ്ങനെയാണ് എഎന്‍ ഷംസീറിന് ഇങ്ങനെയൊരു വിവിരം കിട്ടിയത്. അത്തരമൊരു സംഭവമില്ലെന്നിരിക്കെ ഷംസീറിന്റെ പ്രസ്താവന കൃത്യമായ ലക്ഷ്യത്തോടെയുള്ളതാണ്. പ്രധാനമന്ത്രി എന്താണെന്ന് പറഞ്ഞതെന്ന് കേള്‍ക്കാത്തവരാണ് അദ്ദേഹത്തിനെതിരെ വ്യാജപ്രചരണം നടത്തുന്നത്. പുരാണങ്ങള്‍ ഉദ്ധരിച്ച് പ്രസംഗിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

ശാസ്ത്രത്തെ ശാസ്ത്രമായും വിശ്വാസത്തെ വിശ്വാസമായും കാണാന്‍ കഴിയുന്നവരാണ് ബിജെപിക്കാര്‍. നിയമസഭ ആരംഭിക്കാനിരിക്കെ സംസ്ഥാന ഭരണതലവന്‍ പിണറായി വിജയന്‍ സ്പീക്കറുടെ മതനിന്ദക്കെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് ആസൂത്രിതമായ ഹിന്ദുവേട്ടയാണ്. മുമ്പും ഇവര്‍ ഇതിന് വേണ്ടി ശ്രമിച്ചിരുന്നു. ഹിന്ദു ദൈവങ്ങള്‍ മിത്താണെങ്കില്‍ സിപിഎം എന്തിനാണ് ക്ഷേത്രഭരണം ഏറ്റെടുക്കുന്നത്.

യുക്തിയാണ് മാനദണ്ഡമെങ്കില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അങ്ങനെ തന്നെ വേണം. ഒരു വിഭാത്തിനെതിരെ മാത്രം ഇത്തരം പ്രതികരണങ്ങള്‍ നടത്തരുത്. നൂപുര്‍ ശര്‍മ്മ വിഷയത്തില്‍ ബിജെപി അവരെ പുറത്താക്കിയിട്ടും ആഞ്ഞടിച്ച എംഎ ബേബി ഷംസീര്‍ ശാസ്ത്രം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് ന്യായീകരണം നടത്തുകയാണ്. ഇതിനെയാണ് ഇരട്ടത്താപ്പെന്ന് പറയുക. സര്‍ക്കാരിന്റെ ഹിന്ദുവേട്ടക്കതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങാന്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി തീരുമാനിച്ചതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.