വാര്‍ഡ് വിഭജന ബില്ലിന് കരടുരൂപമായി; എന്‍.ആര്‍.സിയും എന്‍.പി.ആറും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രിസഭായോഗം

ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തില്‍ തിരുമാനിച്ചു. ഈ തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കും. ഈ മാസം മുപ്പത് മുതല്‍ നിയമസഭ സമ്മേളനം ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ പദ്ധതി. വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്

എന്നാല്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്റും കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.ഇപ്പോള്‍ ഇത് മന്ത്രിസഭാ യോഗവും അംഗീകരിച്ചിരിക്കുകയാണ്. അതേസമയം സെന്‍സസ് നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനം ആയിട്ടുണ്ട്.

തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കുന്നതിനോട് അനുബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ല. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനോ തിരിച്ചയ്ക്കാനോ ഗവര്‍ണര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ ഓര്‍ഡിനന്‍സിലെ അതേ കാര്യങ്ങള്‍ തന്നെ ഉള്‍പ്പെടുത്തിയാണ് ബില്ല് തയ്യാറാക്കിയിട്ടുള്ളത്.

20 ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് ബദല്‍ എന്ന നിലയിലാണ് ബില്ലിന്റെ കരട് തയ്യാറാക്കിയത്. ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. 30 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനുള്ള ശിപാര്‍ശയും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.