തൃണമൂൽ കോൺഗ്രസുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലെന്ന് പിവി അൻവർ. ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം തകർത്തത് പിണറായി വിജയൻ ആണെന്നും അൻവർ ആരോപിച്ചു. ഇനി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും അതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും അൻവർ ഡൽഹിയിൽ പറഞ്ഞു.
ബിഎസ്പിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പക്ഷേ അവർ ദുർബലമാണ്. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബിജെപിയുമായി സഹകരിക്കില്ല. യുഡിഎഫ് പ്രവേശനം ഇപ്പോൾ ആലോചനയിലുമില്ല. മുസ്ലിം ലീഗ് വഴി യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചിട്ടില്ലെന്നും വിഡി സതീശൻ എതിർക്കുമെന്ന പ്രചാരണം വിശ്വസിക്കുന്നില്ലെന്നും അൻവർ പ്രതികരിച്ചു.
നിലവിൽ ഡൽഹിയിൽ തുടരുന്ന പിവി അൻവർ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി ചർച്ച നടത്തിയതായാണ് വിവരം. തൃണമൂൽ എംപിമാരുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ തമിഴ്‌നാട് ഡിഎംകെയുമായി അൻവർ ചർച്ച നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ അൻവറിന് ഡിഎംകെയിലേക്കുള്ള വാതിൽ അടഞ്ഞിരുന്നു.