ഏപ്രിലില്‍ കൊല്ലപ്പെട്ട പി.എഫ്‌.ഐ നേതാവിന് സെപ്റ്റംബറിലെ ഹര്‍ത്താലില്‍ നോട്ടീസ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ ആക്രമണത്തിന് ജപ്തി നേരിടുന്നവരില്‍ മരിച്ചയാളും. ഏപ്രിലില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പാലക്കാട് എലപ്പുള്ളി സുബൈറിനാണ് കോടതി ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ ആസ്തിയും ജപ്തി ചെയ്യുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആചരിച്ചത് സെപ്റ്റംബര്‍ ഇരുപത്തി മൂന്നിനാണ്. എന്നാല്‍ അതിനും അഞ്ച് മാസം മുമ്പ് സുബൈര്‍ മരണപ്പെട്ടിരുന്നു. 2022 ഏപ്രില്‍ പതിനഞ്ചിന് കാറിലെത്തിയ സംഘം വീടിന് സമീപത്തുവെച്ച് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

സുബൈറിന്റെ മാതാപിതാക്കള്‍, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവര്‍ അവകാശികളായ ഭൂമിയാണ് നഷ്ടം നികത്താന്‍ വിട്ടു നല്‍കേണ്ടത്. വാര്‍ധക്യകാല പെന്‍ഷനെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിയേണ്ട സാഹചര്യത്തില്‍ ബാധ്യത തീര്‍ക്കാന്‍ മാര്‍ഗമില്ലെന്നാണ് സുബൈറിന്റെ കുടുംബം പറയുന്നത്.