തിരഞ്ഞെടുപ്പ് ഫണ്ടില്‍ രണ്ടര കോടി കെ. സുരേന്ദ്രന്‍ തട്ടിച്ചുവെന്ന ആരോപണവുമായി ലഘുലേഖ; അടൂര്‍ പ്രകാശുമായി ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്നും ആക്ഷേപം; ശ്രീധരന്‍പക്ഷമാണ് പിന്നിലെന്ന് വാദം

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. സുരേന്ദ്രന്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ട് വെട്ടിച്ചെന്ന ആരോപണവുമായി ലഘുലേഖ. പത്തനംതിട്ടയില്‍ നിന്ന് പുറത്തിറങ്ങിയ ലഘുലേഖയില്‍ പ്രമുഖ വ്യക്തികള്‍ നല്‍കിയത് രണ്ടുകോടി 85 ലക്ഷം രൂപയാണെന്നും ഈ തുകയില്‍ നിന്ന് 35 ലക്ഷം മാത്രമാണ് കൈമാറിയതെന്നും സുരേന്ദ്രന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടുള്ള ലഘുലേഖയില്‍ വ്യക്തമാക്കുന്നു.

ഈ 35 ലക്ഷം രൂപയില്‍ അമൃതാനന്ദമയി മഠം 15 ലക്ഷം, എന്‍.ഐ.ഐ സെല്‍ 10 ലക്ഷം, രണ്ടു ജ്വല്ലറികളില്‍ നിന്നായി പത്തുലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍ നല്‍കിയതെന്നും ലഘുലേഖയില്‍ പറയുന്നു.

സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മത്സരിച്ച യു.ഡി.എഫിലെ അടൂര്‍ പ്രകാശുമായി ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്നും ആക്ഷേപമുണ്ട്. അടൂര്‍ പ്രകാശിന്റെ ബന്ധുവിന്റെ തിരുവനന്തപുരത്തെ ഹോട്ടലില്‍ ചര്‍ച്ച നടത്തിയെന്നാണ് “രസിക്കാത്ത സത്യങ്ങള്‍” എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന ലഘുലേഖയില്‍ പറയുന്നത്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് ബി.ജെ.പി വോട്ട് മറിച്ചു നല്‍കുമെന്നും അദ്ദേഹം വിജയിച്ചാല്‍ കോന്നിയിലെ ഉപ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായെത്തും. അപ്പോള്‍ പ്രത്യുപകാരമായി പ്രകാശ് കോണ്‍ഗ്രസ് വോട്ടുകള്‍ നല്‍കി സഹായിക്കുമെന്നും ധാരണയുണ്ടാക്കിയതായി ലഘുലേഖയില്‍ പറയുന്നു. 25 ലക്ഷം രൂപ സുരേന്ദ്രന് അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പു ഫണ്ടായി നല്‍കുകയും ചെയ്തുവെന്നും ലഘുലേഖയില്‍ ആരോപിക്കുന്നു.

അതേസമയം, സംസ്ഥാന പ്രസിഡന്റ് പദം നഷ്ടമാകുമെന്ന ഭീതിയില്‍ പി.എസ് ശ്രീധരന്‍പിള്ള പക്ഷമാണ് ലഘുലേഖയ്ക്ക് പിന്നിലെന്നാണ് സുരേന്ദ്രന്‍ പക്ഷത്തിന്റെ പ്രതികരണം.