'പറഞ്ഞത് ഒന്നും നടന്നില്ലല്ലോ, 4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് കാര്യം'; ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി

ശബരിമലയിലെ അനിയന്ത്രിത തിരക്കിൽ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബോർഡ് പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു. തിക്കിത്തിരക്കി ആളുകളെ കയറിയിട്ട് എന്തുകാര്യമെന്നും കോടതി ചോദിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു.

പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ആറ് മാസം മുന്‍പ് പണികള്‍ നടക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിക്കുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്ന എത്ര സ്ഥലമാണ് മുകളിലുള്ളതെന്ന് ചോദിച്ച കോടതി 4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് കാര്യമാണുള്ളതെന്നും ചോദിച്ചു.

പതിനെട്ടാം പടി മുതല്‍ സന്നിധാനം വരെ ഒരേസമയം എത്ര പേര്‍ക്ക് നില്‍ക്കാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു. ആളുകളെ സെക്ടറുകളായി തിരിച്ച് നിര്‍ത്തിയാല്‍ കുറച്ചുകൂടി നിയന്ത്രിക്കാന്‍ സാധിക്കില്ലേ എന്നും കോടതി ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. എല്ലാവരേയും ഒരുമിച്ച് തള്ളിവിടുന്നത് ശരിയായ രീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരക്ക് നിയന്ത്രണവിധേയം, സ്പോട് ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തി

 ശബരിമലയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസത്തെ വന്‍ തിരക്ക് പരിഗണിച്ചാണ് നടപടി. ഇതോടെ ഇന്ന് ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമാണ്. സ്‌പോട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം തത്സമയ ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തി.കൂടുതലായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടുത്തദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലവില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധിച്ച് വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്തെത്തി.

പുലര്‍ച്ചയോടെയാണ് സംഘം ശബരിമലയിലെത്തിയത്. രണ്ടാം സംഘവും സന്നിധാനത്തേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്നുള്ള ഈ സംഘം രാത്രിയോടെ പമ്പയില്‍ എത്തും. ചെന്നൈയില്‍നിന്ന് നാല്‍പതംഗ സംഘമാണ് എത്തുന്നത്. നിലവില്‍ പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണ്. നിലയ്ക്കലാണ് നിലവില്‍ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.

Read more