ഡിജിപി നിയമനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; മന്ത്രിസഭ തീരുമാനത്തെ അനുകൂലിക്കുകയാണ് താന്‍ ചെയ്തതെന്ന് പി ജയരാജന്‍

സംസ്ഥാന പൊലീസ് മേധാവി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി ജയരാജന്‍. പാലക്കാട് പറഞ്ഞ നിലപാട് ആവര്‍ത്തിക്കുന്നുവെന്നും അതില്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാനില്ലെന്നും പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നതാണ് ഉദ്ദേശിച്ചത്. സര്‍ക്കാര്‍ തീരുമാനം പാര്‍ട്ടി നിര്‍ദേശിക്കണ്ടതല്ലെന്നും പി ജയരാജന്‍ വ്യക്തമാക്കി.

മന്ത്രിസഭ തീരുമാനത്തെ അനുകൂലിക്കുകയാണ് താന്‍ ചെയ്തത്. സിപിഎമ്മിന്റെ നേതാക്കളെ താറടിച്ച് കാണിക്കാനായി പ്രസ്താവനകള്‍ വ്യാഖ്യാനം ചെയ്ത് കാണിക്കുന്നതായി പി ജയരാജന്‍ കുറ്റപ്പെടുത്തി. മന്ത്രി സഭാ തീരുമാനത്തെയോ സിപിഐഎമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ ഒരു വ്യതിചലനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പി ജയരാജന്‍ പറഞ്ഞു.