അന്‍വറിന് വഴങ്ങാന്‍ തയ്യാറല്ല; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മതിയെന്ന് കെപിസിസി; കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗം; പ്രഖ്യാപനം ഉടന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പി വി അന്‍വറിന്റെ സമ്മര്‍ദ്ദതന്ത്രങ്ങളില്‍ വഴങ്ങില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഹൈക്കമാന്‍ഡിനു കെപിസിസി ഉടന്‍ കൈമാറിുമെന്ന സൂചനയുണ്ട്. ഇന്ന് രാത്രിയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കാനിരിക്കെ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗം നടക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അടക്കം കളമശ്ശേരിയിലെ ഹോട്ടലില്‍ യോഗം ചേരുന്നുവെന്നാണ് വിവരം. അന്‍വറിന്റെ സമ്മര്‍ദത്തിനു വഴങ്ങി ആര്യാടന്‍ ഷൗക്കത്തിനെ മാറ്റേണ്ടെന്നാണ് പൊതുവെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.

ഇടത് പക്ഷം വിട്ടു തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്ത പി വി അന്‍വറിന്റെ എതിര്‍പ്പുകളെ മറികടന്ന് ആര്യാടന്‍ ഷൗക്കത്ത് തന്നെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാവുമെന്ന് ഏകദേശം ഉറപ്പായി. ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയുടെ പേര് പി വി അന്‍വര്‍ അടക്കം ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനു തന്നെയായിരുന്നു പാര്‍ട്ടിയ്ക്കുള്ളില്‍ മുന്‍ഗണന. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയുണ്ടായിട്ടും അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റം വി എസ് ജോയിക്ക് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.

കെ എസ് യുവിലൂടെ ഉയര്‍ന്നുവന്ന വി എസ് ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. ആര് സ്ഥാനാര്‍ഥിയായാലും പിന്തുണയ്ക്കുമെന്ന് ഉറപ്പ് നല്‍കിയ അന്‍വര്‍ മലക്കം മറിഞ്ഞതില്‍ യുഡിഎഫില്‍ കടുത്ത അതൃപ്തിയുണ്ട്. അന്‍വര്‍ തിങ്കളാഴ്ച വീണ്ടും ഇടഞ്ഞു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണം നടത്തിയതോടെയാണ് അന്‍വറിന് മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയതും നേതാക്കള്‍ കളമശ്ശേരിയില്‍ നിര്‍ണായക യോഗം ചേര്‍ന്നതും.

Read more

നിലമ്പൂരില്‍ മത്സരിക്കുന്ന ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
അന്‍വറിന്റെ ലക്ഷ്യം ആത്യന്തികമായി യുഡിഎഫ് പ്രവേശനമാണ്. ഈ അവസരത്തില്‍ തന്നെ ഒരു സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ച് ലക്ഷ്യത്തിലേക്കെത്താനാണ് അന്‍വറിന്റെ ശ്രമം. ഇടതുമുന്നണി അംഗമായിരുന്ന പി വി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും.