നോര്‍ക്ക റൂട്ട്‌സ് വെയില്‍സ് റിക്രൂട്ട്‌മെന്റ് ധാരണാപത്രം നാളെ ഒപ്പിടും

യുകെയിലെ വെയില്‍സിലേക്ക് ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട്‌ചെയ്യുന്നതിനുളള ധാരണപത്രം നാളെ ഒപ്പിടും. മുഖ്യമന്ത്രി പിണറായി വിജയന്റെയും വെയില്‍സ് ആരോഗ്യ-സാമൂഹിക സേവന മന്ത്രി എലുനെഡ് മോര്‍ഗന്റെയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ആണ് ധാരണപത്രം ഒപ്പിടുന്നത്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. നോര്‍ക്ക റൂട്ട്‌സിനുവേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരിയും വെയില്‍സ് സര്‍ക്കാരിന് വേണ്ടി നഴ്സിംഗ് ഓഫീസര്‍ ഗില്ലിയന്‍ നൈറ്റുമാണ് കരാറില്‍ ഒപ്പിടുക.

നിലവില്‍ നോര്‍ക്ക റൂട്ട്‌സ് -യുകെ കരാറിനു പുറമേ വെയില്‍സിലേയ്ക്കു മാത്രം ഡോക്ടര്‍മാര്‍, നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെ 250 പേരെ റിക്രൂട്ട്‌ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

2022 ഒക്ടോബറില്‍ നടന്ന മുഖ്യമന്ത്രിയുടെ യുകെ സന്ദര്‍ശന വേളയിലാണ് എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റിനായി നാവിഗോ, ഹംബര്‍ ആന്റ് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ ഹെല്‍ത്ത് കെയര്‍ പാര്‍ട്ണര്‍ഷിപ്പ് എന്നിവരുമായി നോര്‍ക്ക റൂട്ട്‌സ് ധാരണയായത്. ഇതിന്റെ ഭാഗമായി മൂന്നു കരിയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുകയും ആയിരത്തോളം പേര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.