ജവാന് സല്യൂട്ടില്ല; ജനപ്രിയ മദ്യത്തില്‍ മാലിന്യം കണ്ടെത്തി; വില്‍പ്പന നിറുത്തിവയ്ക്കാന്‍ നിര്‍ദ്ദേശം

കേരളത്തിന്റെ ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം കണ്ടെത്തി. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉത്പാദിപ്പിക്കുന്ന ജവാന്‍ മദ്യത്തിന്റെ വില്‍പ്പന നിറുത്തിവച്ചു. മദ്യത്തിന്റെ പതിനൊന്നര ലക്ഷം ലിറ്റര്‍ യൂണിറ്റിന്റെ വില്‍പ്പനയാണ് നിറുത്തിവച്ചത്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തിലാണ് മാലിന്യം കണ്ടെത്തിയത്.

മദ്യം വാങ്ങിയ ഉപഭോക്താവിന്റെ പരാതിയിലാണ് എക്‌സൈസിന്റെ നടപടി. വാണിയക്കാടിന് പുറമേ വരാപ്പുഴ ഔട്ട്‌ലെറ്റിലെ ജവാന്‍ മദ്യത്തിലും മാലിന്യം കണ്ടെത്തി. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണറുടെ മേല്‍നോട്ടത്തിലായിരുന്നു വാണിയക്കാട് ഔട്ട്‌ലെറ്റിലെ പരിശോധന.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ഫാക്ടറിയിലാണ് ജവാന്‍ ഉത്പാദിപ്പിക്കുന്നത്. ജവാനില്‍ ആദ്യമായാണ് ഇത്തരം മാലിന്യം കണ്ടെത്തുന്നതെന്ന് ബിവറേജസ് ജീവനക്കാര്‍ പറയുന്നു. എല്ലാ ഔട്ട്‌ലെറ്റുകളിലും ജവാന്‍ മദ്യം പരിശോധിക്കാന്‍ എക്‌സൈസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമ്പിള്‍ ലാബില്‍ പരിശോധിക്കും. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ മദ്യം വിറ്റഴിക്കണോ നശിപ്പിക്കണോ എന്ന് തീരുമാനിക്കും.