ഓതിയതോ ഊതിയതോ ആയ ഭക്ഷണം ആരും ആരെയും സൂത്രത്തിൽ കഴിപ്പിക്കരുത്: ടി ജി മോഹന്‍ദാസ്

ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. ഓതിയതോ ഊതിയതോ ആയ ഭക്ഷണം ആരും ആരെയും സൂത്രത്തിൽ കഴിപ്പിക്കരുത്. അങ്ങനെ ചെയ്താൽ സമുദായങ്ങൾ തമ്മിലുള്ള വിശ്വാസം നശിക്കും. അതിലും നല്ലത് തുറന്നു പറയുകയാണ്. ആവശ്യക്കാർ കഴിച്ചോളും. അല്ലാത്തവർ കഴിക്കില്ല. പിൻവാതിലിലൂടെ ആരും മതം കടത്താൻ നോക്കരുതെന്നും ടി ജി മോഹന്‍ദാസ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

തന്റെ അറിവിൽ കേരളത്തിൽ ആരും ആർക്കെങ്കിലും എതിരെ സാമ്പത്തിക ഉപരോധം തുടങ്ങിയിട്ടില്ലെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞു. ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ പിൻവലിക്കപ്പെട്ട പോസ്റ്റിന് മറുപടി ആയാണ് മോഹന്‍ദാസ് ഇത് പറഞ്ഞത്. ഹലാല്‍ വിവാദത്തില്‍ ബിജെപിയുടെ നിലപാടിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി സന്ദീപ് വാര്യർ അറിയിച്ചിരുന്നു. തന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ പോസ്റ്റിനെ പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട് എന്ന് സന്ദീപ് മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ താൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു എന്നും സന്ദീപ് അറിയിച്ചു.

ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ബിജെപിയുടെ നിലപാട് തള്ളിക്കളഞ്ഞ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യരോട് മറുപടി പറയാനില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ‘കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയരുന്നതിന് പിന്നില്‍ നിഷ്‌ക്കളങ്കതയല്ല. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. ഹലാല്‍ സംസ്‌കാരത്തിന് പിന്നില്‍ യാദൃശ്ചികമല്ല കൃത്യമായ അജണ്ടയുണ്ട്.’ കെ സുരേന്ദ്രന്‍ പറഞ്ഞു.

എന്നാൽ ബിജെപി വക്താവായ സന്ദീപ് വാര്യരുടെ പിൻവലിച്ച പോസ്റ്റിലെ നിലപാട് സംഘപരിവാറിന്റെ ഹലാല്‍ ഹോട്ടല്‍ ബഹിഷ്‌കരണത്തെ പൂര്‍ണമായും തള്ളിക്കളയുന്നതാണ്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന കാര്യം എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നാണ് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ടി ജി മോഹന്‍ദാസിന്റെ കുറിപ്പ്:

ഉപരോധമോ അപരാധമോ?
————————————————
കേരളത്തിൽ ആരെങ്കിലും ആർക്കെങ്കിലും എതിരെ സാമ്പത്തിക ഉപരോധം തുടങ്ങിയിട്ടുണ്ടോ? എൻ്റെ അറിവിൽ ഇല്ല. പക്ഷേ ആരോ തുപ്പിയ ഭക്ഷണം എനിക്ക് വിളമ്പും എന്ന് സംശയമുളള ഹോട്ടലിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ല. ഈ സംശയം ആരും തീർക്കുന്നുമില്ല. എന്നുവെച്ച് ഞാൻ ആരേയും ഉപരോധിക്കാനോ വഴക്കിനോ ഇല്ല.

പക്ഷേ ഓണക്കിറ്റിൽ ഒളിപ്പിച്ച് മൊത്തം ജനതയെ ഹലാൽ പപ്പടം തീറ്റിച്ചത് മഹാ മോശമായിപ്പോയി. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചത് മഹാ പാപമായിപ്പോയി. അമുസ്ലീമായി ജനിച്ചു പോയി എന്ന ഒരു കുറ്റം ഞാൻ ചെയ്തിട്ടുണ്ട്. അതിനുള്ള ശിക്ഷ തുപ്പിയ ഭക്ഷണം കഴിപ്പിക്കുക എന്നതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല

ഏതായാലും ആ ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറല്ല. പക്ഷേ ഒരു കാര്യം നിങ്ങൾക്ക് ചെയ്യാം. എന്നെപ്പോലുള്ളവരെ പിടിച്ചു ജയിലിലിട്ട് ബലം പ്രയോഗിച്ച് ഹലാൽ ഭക്ഷണം തീറ്റിക്കാം. പണ്ട് ആൻഡമാൻ ജയിലിൽ ചെയ്ത പോലെ ഏത് വിസർജ്യവും തീറ്റിക്കാം. ആ മാർഗം നോക്കിക്കൊള്ളുക

അല്ലാതെ മുസ്ലീമിന്റെ ഹോട്ടലിൽ ഹിന്ദു കുശിനിപ്പണി ചെയ്യുന്നുണ്ട്; കൃസ്ത്യാനി പൊറോട്ട അടിക്കുന്നുണ്ട്; അവരുടെ ജോലി പോകും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കരുത്. പകരം എൻ്റെ ഭക്ഷണത്തിൽ തുപ്പുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. തുപ്പുന്നില്ല ഊതുന്നേയുള്ളൂ എന്നും കേൾക്കുന്നു!

ഓതിയതോ ഊതിയതോ ആയ ഭക്ഷണം ആരും ആരെയും സൂത്രത്തിൽ കഴിപ്പിക്കരുത്. അങ്ങനെ ചെയ്താൽ സമുദായങ്ങൾ തമ്മിലുള്ള TRUST നശിക്കും. അതിലും നല്ലത് തുറന്നു പറയുകയാണ്. ആവശ്യക്കാർ കഴിച്ചോളും. അല്ലാത്തവർ കഴിക്കില്ല. പിൻവാതിലിലൂടെ ആരും മതം കടത്താൻ നോക്കരുത്.

അങ്ങനെ ചെയ്യുന്നവരെ വളഞ്ഞു പുളഞ്ഞു ന്യായീകരിക്കുന്നത് ഭക്ഷണത്തിൽ തുപ്പുന്നതിനേക്കാൾ മോശം പ്രവൃത്തിയാണ്. സമൂഹം നിലനിൽക്കുന്നത് പരസ്പര വിശ്വാസത്തിന്റെ (TRUST) പുറത്താണ്.

ഇറച്ചി ഹലാലാക്കുന്നത് എങ്ങനെ എന്ന് ഏകദേശം എല്ലാവർക്കും അറിയാം. പക്ഷേ ചോറും സാമ്പാറും അവിയലും പപ്പടവും ശർക്കരയുമൊക്കെ ഹലാലാക്കുന്നത് എങ്ങനെയാണ്? തുപ്പിയോ തുമ്മിയോ അതോ മൂക്ക് ചീറ്റിയോ? ഇത് അറിയാൻ ഭക്ഷണം കഴിക്കുന്ന ആളിന് അവകാശമില്ലേ? ഈ ചോദ്യം ചോദിച്ചാൽ അത് ഉപരോധമോ അപരാധമോ ആകുമോ? തരുന്നത് മിണ്ടാതെ തിന്നോളണം എന്ന അവസ്ഥയാണോ കേരളത്തിൽ?