'സരിതക്ക് എതിരെ ആരും കേസ് കൊടുത്തില്ല, സ്വപ്നക്ക് എതിരെ ഞങ്ങള്‍ പരാതി നല്‍കി'; കാരണം വിശദീകരിച്ച് കെ.ടി ജലീല്‍

സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആരും കേസ് കൊടുത്തിരുന്നില്ലെന്നും സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തങ്ങള്‍ കേസു കൊടുത്തു അതിന് കാരണമെന്താണെന്നും വിശദീകരിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സരിതയുടെ ചായക്കുറിയില്‍ നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും അതുകൊണ്ട് പരാതി നല്‍കിയാല്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാലാണ് അന്ന് ആരും പരാതി നല്‍കാതിരുന്നത്. എന്നാല്‍ ആരുടെ കുറിയിലും ഒരു നറുക്കും തങ്ങളാരപം ചേര്‍ന്നിട്ടില്ലെന്നും അതിനാലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ പരാതി നല്‍കിയതെന്നും കെ ടി ജലീല്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അവര്‍ക്കുറപ്പാണ്.

എന്നാല്‍ സ്വപ്ന നടത്തിയ ജല്‍പ്പനങ്ങള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേര്‍ന്നിട്ടില്ല.
ഏത് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താന്‍ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാന്‍?