സത്യം ആര്‍ക്കും അധികകാലം മൂടിവെക്കാന്‍ കഴിയില്ല; സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ ഉമ്മന്‍ ചാണ്ടി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള ആരോപണങ്ങൡ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സത്യം അധികകാലം മൂടിവെക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ജനാധിപത്യത്തില്‍ സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.സോളാര്‍ കേസിനെ സംബന്ധിച്ച പിണറായിയുടെ അന്നത്തെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിയാണെന്നും തനിക്ക് തന്റേതായ ശൈലിയുണ്ടെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണം.മുഖ്യമന്ത്രിയും കുടുംബവും അഗ്‌നിശുദ്ധി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇന്നലെ എറണാകുളം ജില്ലാ കോടതി മുമ്പാകെ സെക്ഷന്‍ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന് കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോണ്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

അതോടൊപ്പം ബിരിയാണ് ചെമ്പ് എന്ന് പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുവെന്നും അതില്‍ ബിരിയാണി വയ്കാനുള്ള പാത്രങ്ങള്‍ മാത്രമല്ല മറ്റെന്തോ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. തന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.