കുടുംബ കല്ലറയുള്ള പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കാം; ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍

പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ സംസ്‌കരിക്കുന്നതിന് തടസ്സം ഉണ്ടാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. ഇതിന് നിയമപ്രാബല്യമുണ്ടാകും. ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നടപടി.

ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇതിന് വേണ്ട ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. സഭാതര്‍ക്കം ഇതിന് ബാധകമാകില്ല. തുടങ്ങിയ കാര്യങ്ങളാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്.

സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധി വന്നതിന് ശേഷം സംസ്ഥാനത്ത് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം പല പള്ളികളിലുമുണ്ടായി.അടിയന്തര ഇടപെടല്‍ വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണം നടത്താനൊരുങ്ങുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ യാക്കോബായ സഭ സ്വാഗതം ചെയ്തിട്ടുണ്ട്.