ചികിത്സാപിഴവിന് തെളിവില്ല; കളമശേരി മെഡിക്കൽ കോളജിന് ആരോഗ്യവകുപ്പിൻെറയും ക്ലീൻ ചിറ്റ്

ചികിത്സാപിഴവിനെ തുടർന്ന് രോഗികൾ മരിച്ചെന്ന ആരോപണം നേരിട്ട കളമശേരി മെഡിക്കൽ കോളജിന് ആരോഗ്യ വകുപ്പിന്റെയും ക്ലീൻ ചിറ്റ്. സംസ്ഥാന ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്‌ദ്ധ സമിതിയാണ് ക്ലീൻ ചിറ്റ് നൽകിയത്. രോഗികളുടെ ആന്തരിക അവയവങ്ങളെ കോവിഡ് ബാധിച്ചതിനാലാണ് മരിച്ചതെന്നും, ആരോപണം ഉന്നയിച്ച ഡോക്ടർക്ക്, തന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

ചികിത്സാപിഴവ് സംബന്ധിച്ച്‌ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെയുള്ള പരാതികൾ നേരത്തെ പൊലീസും തള്ളിയിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാൻ കഴിയില്ലെന്നും പരാതി നൽകിയ ഫോർട്ട്കൊച്ചി സ്വദേശി പി കെ ഹാരിസിന്‍റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസ് അറിയിച്ചിരുന്നു. അതേസമയം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി ആശുപത്രിയുടെ മുഖം രക്ഷിക്കാനാണെന്നാണ് ഹാരിസിന്‍റെ കുടുംബം ആരോപിക്കുന്നത്.