എല്‍ഡിഎഫില്‍ തര്‍ക്കങ്ങളില്ല; ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസ് ഗതികേടിലാകുമെന്ന് ഇപി ജയരാജന്‍

ലോക്‌സഭ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എല്‍ഡിഎഫില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് സീറ്റ് വിഭജനം നടത്തിയതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡിയ്ക്ക് ലോക്‌സഭ സീറ്റുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ഇത് സംബന്ധിച്ചാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരണം നടത്തിയത്. സീറ്റ് വിഭജനം സംബന്ധിച്ച് എല്ലാ മുന്നണികള്‍ക്കുള്ളിലും സമ്മര്‍ദ്ദമുണ്ടാകും. മുന്നണിയില്‍ പാര്‍ട്ടികള്‍ അവരവരുടെ അഭിപ്രായങ്ങള്‍ ഉന്നയിക്കും. കേരളത്തില്‍ 16 സീറ്റുകളിലാണ് സിപിഎം മത്സരിച്ചിരുന്നത്. കേരള കോണ്‍ഗ്രസിനായി ഇത്തവണ ഒരു സീറ്റ് ഉപേക്ഷിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതായും ഇപി പറഞ്ഞു.

എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് ആര്‍ജെഡി നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. അതേ സമയം എല്‍ഡിഎഫ് കണ്‍വീനര്‍ മുസ്ലീം ലീഗിനെ പുകഴ്ത്തിയും സംസാരിച്ചിരുന്നു. യുഡിഎഫില്‍ ലീഗിനിപ്പോഴും രണ്ട് സീറ്റാണ്. ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ സീറ്റ് ലഭിക്കുകയും കോണ്‍ഗ്രസ് ഗതികേടിലാകുകയും ചെയ്യുമെന്നും ഇപി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് സീറ്റ് കൊടുത്ത് ലീഗ് മത്സരിക്കേണ്ട അവസ്ഥയുണ്ടോയെന്ന് ചിന്തിക്കണം. കോണ്‍ഗ്രസ് ലീഗിനെ അവഗണിക്കുന്നതുപോലെയല്ല എല്‍ഡിഎഫ്. ഇടതുമുന്നണിയില്‍ എല്ലാവര്‍ക്കും തുല്യ പരിഗണനയാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു.