ബാബുവിന് എതിരെ കേസ് എടുക്കില്ല; നിയമാനുസൃതമല്ലാത്ത ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ബാബുവിന് എതിരെ കേസ് എടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. കേസെടുക്കുന്നത് സംബന്ധിച്ച് നടപടി നിര്‍ത്തിവെക്കാന്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു. നിയമാനുസൃതമല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും മന്ത്രി പറഞ്ഞു.

കേസെടുക്കരുത് എന്ന് ബാബുവിന്റെ അമ്മ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മുഖ്യ വനപാലകനുമായി സംസാരിച്ചുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. വനമേഖലയില്‍ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയെന്ന കുറ്റം ചുമത്തി ബാബുവിനും കൂട്ടുകാര്‍ക്കും എതിരെ കേസ് എടുക്കുമെന്നാണ് വനം വകുപ്പ് നേരത്തെ അറിയിച്ചത്.

മലയില്‍ കുടുങ്ങിയ യുവാവിനെ സൈന്യം കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബു ആരോഗ്യം വീണ്ടെടുക്കുന്നു. ബാബുവിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. നിലവില്‍ ശരീര വേദനയും ക്ഷീണമാണുള്ളത്.

മറ്റ് പ്രശ്‌നങ്ങളില്ലെങ്കില്‍ ഉടന്‍ ആശുപത്രിവിടുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ലോകം മുഴുവന്‍ ബാബുവിനായി നല്‍കിയ പ്രാര്‍ത്ഥനയും ഉണര്‍ന്ന് പ്രവര്‍ത്തിച്ച അധികൃതരോടും നന്ദിയുണ്ടെന്ന് ബാബുവിന്റെ മാതാവ് പ്രതികരിച്ചു. രണ്ട് കൂട്ടുകാര്‍ക്കൊപ്പം മല കയറിയ ബാബു കുടെയുള്ളവര്‍ മടങ്ങിയപ്പോളും മുകളിലേക്ക് കയറുകയായിരുന്നു. ഇതിനിടെ കല്ലില്‍ കാല്‍തട്ടിയാണ് അപകടം ഉണ്ടായത്. കൂടുതല്‍ അപകടം ഉണ്ടാവാതിരിക്കാന്‍ പാറയില്‍ പിടിച്ചിരിക്കുകയായിരുന്നു എന്നുമാണ് ബാബും അപകടത്തെ കുറച്ച് വിശദീകരിച്ചതെന്നും മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.