പാലാരിവട്ടം പാലം അഴിമതി: വി. കെ ഇബ്രാഹിംകുഞ്ഞിൻറെ ജാമ്യാപേക്ഷ തള്ളി, ആശുപത്രിയിലെത്തി ചോദ്യം ചെയ്യാൻ വിജിലൻസിന് ഒരു ദിവസത്തെ അനുമതി

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിൻറെ ജാമ്യാപേക്ഷ കോടതി തള്ളി. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻറെ ജാമ്യാപേക്ഷ തള്ളിയത്.  ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് ഒരു ദിവസത്തെ അനുമതിയും കോടതി നൽകി. ലേക് ഷോർ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി. ഇതിനായി ഏഴു നിബന്ധനകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇബ്രാഹിംകുഞ്ഞിനെ നവംബര്‍ 30-ന് ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും,  മൂന്ന് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും ചോദ്യം ചെയ്യാം.

ചോദ്യം ചെയ്യലിന് മുന്നോടിയായിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോവിഡ് പരിശോധന നടത്തിയിരിക്കണം. മൂന്ന് പേരില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ സംഘത്തില്‍ പാടില്ല. ഒരു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്. ഒരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം നല്‍കണം. ചികിത്സ തടസ്സപ്പെടുത്തരുത്. കോടതി ഉത്തരവ് ആശുപത്രി അധികൃതരെ കാണിച്ച് ബോദ്ധ്യപ്പെടുത്തണം. ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുത്. തുടങ്ങിയവയാണ് കോടതി നിർദ്ദേശിച്ചിരിക്കുന്ന നിബന്ധനകൾ.

ഇബ്രാഹിംകുഞ്ഞ് കാൻസർ ചികിത്സയിലാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ചൂണ്ടിക്കാട്ടി മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസം കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനിടെ ഇബ്രാഹിംകുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ  പിൻവലിച്ചു. ഇതിനു പിന്നാലെയാണ് ലേക് ഷോർ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നു വിജിലൻസ് ആവശ്യപ്പെട്ടത്.