‘നമ്പർ 1 ആരോഗ്യം ഊതി വീർപ്പിച്ച ബലൂൺ, ആരോഗ്യമന്ത്രി രാജി വെക്കണം’; ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്ന് രാജീവ് ചന്ദ്രശേഖർ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണ് വീട്ടമ്മ മരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആരോഗ്യ മന്ത്രി രാജി വെക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അപകടമുണ്ടായപ്പോൾ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സർക്കാരിൻ്റെ ശ്രമം. അങ്ങനെയെങ്കിൽ ഒരാൾ മരണപ്പെട്ടതിൽ സർക്കാർ മറുപടി പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കിൽ തന്നെ അവിടെ എത്തുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിലെ ആരോഗ്യ മേഖലയിൽ നിന്നും ഉയർന്നു വരുന്ന വലിയ വീഴ്ചകളുടെ കാരണക്കാരിയായ സംസ്ഥാന ആരോഗ്യ മന്ത്രിയെ എത്രയും വേഗം ആ ചുമതലയിൽ നിന്നും രാജി വെച്ച് ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. തീർത്തും നിരുത്തരവാദിത്തപരമായ സമീപനത്തിലൂടെ സർക്കാർ ആശുപത്രിയിൽ എത്തുന്ന ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാർ എന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.