സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക; ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ബി. ഉണ്ണികൃഷ്ണൻ

ലൈം​ഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്കൊരുങ്ങി ഫെഫ്ക. ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതു സംബന്ധിച്ച് രണ്ട് യൂണിയനുകളിലെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകി.

ലൈം​ഗികാതിക്രമമുണ്ടായതായി യുവനടി ഫെഫ്കയ്ക്ക് പരാതി നൽകിയിട്ടില്ല. സിനിമയിൽ ഐസിസി ഉണ്ട്. എന്നാൽ ഐസിസിക്കും നടി പരാതി നൽകിയിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഇന്നലെ രാത്രിയാണ് രഞ്ജിത്തിൻ്റെ അറസ്റ്റ് ഉണ്ടായത്. കാരവാനിൽ വെച്ച് ലൈം​ഗിക അതിക്രമം നേരിട്ടെന്നാണ് യുവനടിയുടെ പരാതി. സംവിധായകൻ രഞ്ജിത്തിനെതിരെ മൂന്നാമത്തെ പീഡന കേസാണ് ഉയരുന്നത്. നേരത്തെ സമാനമായ രണ്ടു കേസുകൾ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു.