കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രൻ യുഡിഎഫ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് ആർഎസ്‌പി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എന്‍കെ പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു. ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഇത്തവണ യുഡിഎഫിന് 20 സീറ്റുകളും നേടാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് ഷിബു ബേബി ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇത് അഞ്ചാം വട്ടമാണ് പ്രേമചന്ദ്രന്‍ കൊല്ലത്ത് മത്സരത്തിനിറങ്ങുന്നത്. 1996, 1998, 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴെല്ലാം വിജയം പ്രേമചന്ദ്രനൊപ്പമായിരുന്നു. മികച്ച ഭൂരിപക്ഷം നേടാനും കഴിഞ്ഞിരുന്നു. ഇക്കുറി കൊല്ലത്തിന്റെ സിറ്റിങ് എംഎല്‍എയും സിനിമാതാരവുമായ എം മുകേഷാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്നാണ് സൂചന.

2019-ൽ നിലവിലെ ധനമന്ത്രി കെഎന്‍ ബാലഗോപാലായിരുന്നു എതിരാളി. 1,48,869 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്‍ ലോക്‌സഭയിലെത്തിയത്. 4,99,667 വോട്ടായിരുന്നു 2019-ല്‍ എന്‍കെ പ്രേമചന്ദ്രന്‍ നേടിയത്. 2014ല്‍ എംഎ ബേബിയായിരുന്നു കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അന്ന് 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്റെ ജയം. 4,08,528 വോട്ടായിരുന്നു ആര്‍എസ്പി നേടിയത്.