മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് ജുഡീഷ്യല്‍ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി, ലോകായുക്ത പിരിച്ചുവിടണം: എന്‍.കെ പ്രേമചന്ദ്രന്‍

ലോകായുക്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. മുഖ്യമന്ത്രിക്കെതിരായ കേസ് നടക്കുന്നതിനിടെ അദ്ദേഹം ഒരുക്കിയ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തത് ജുഡീഷ്യല്‍ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണെന്ന് എം പി വിമര്‍ശിച്ചു. സംസ്ഥാനത്തെ ലോകായുക്ത പിരിച്ചുവിടണം. അപമാനം കൊണ്ട് തലകുനിക്കേണ്ട അവസ്ഥയാണെന്നും
അപമാനം കൊണ്ട് തലകുനിക്കേണ്ട അവസ്ഥയാണിത്. വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. എന്ത് നീതിബോധമാണ് ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്ത വിവാദത്തിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ വീണ്ടും രംഗത്തെത്തിയത്. ഭരണകര്‍ത്താക്കളും ന്യായാധിപന്‍മാരും നാളിതുവരെ പാലിച്ചുവന്നിരുന്ന സ്വയം നിയന്ത്രണങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും വിരുദ്ധമാണിത്. ലോകായുക്ത പരിഗണിക്കുന്ന കേസിലെ കക്ഷിയായ മുഖ്യമന്ത്രി കേസ് വാദം കേള്‍ക്കുന്ന ന്യായാധിപന്‍മാരെ അതിഥിയായി ക്ഷണിച്ചതും ആതിഥേയത്വം സ്വീകരിച്ച് അവര്‍ എത്തിയതും അസ്വഭാവികമാണ്. നീതിബോധത്തെ സംബന്ധിച്ചിട്ടുളള പൊതുധാരണയെ അട്ടിമറിക്കുന്നതാണ് മുഖ്യമന്ത്രിയുടെയും ലോകായുക്തയുടെയും നിലപാടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

സുപ്രീം കോടതിയില്‍ കക്ഷിയായിരുന്ന സര്‍വകലാശാല നല്‍കിയ ഡി.ലിറ്റ് ബിരുദം സ്വീകരിക്കാനെത്തിയ ന്യായാധിപനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ സിപിഐഎം ഈ വിഷയത്തില്‍ അഭിപ്രായം വെളിപ്പെടുത്തണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തവരുടെ പേരുവിവരം വെളിപ്പെടുത്തിയുളള പി ആര്‍ ഡിയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെയും പേര് ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത മറ്റ് 40 പ്രമുഖരുടെ പേര് വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.