നിപ പോസിറ്റീവ് കേസുകൾ ഇല്ലാതെ നാലാം ദിവസം; രോഗവ്യാപനം തടയാൻ സാധിച്ചുവെന്ന് ആരോഗ്യ മന്ത്രി, കേരളത്തിൽ നിന്ന് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിക്ക് നിപ ലക്ഷണങ്ങൾ

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കാത്ത നാലാം ദിവസമാണ് കടന്നുപോകുന്നത്. ഒൻപതു വയസുള്ള കുട്ടി ഉൾപ്പെടെ ചികിത്സയിൽ കഴിയുന്ന നാലുപേരുടേയും നില മെച്ചപ്പെട്ടുവരികയാണ്.ഒമ്പത് വയസ്സുള്ള കുഞ്ഞിന്റെ ഓക്സിജൻ സഹായം നീക്കിയിട്ടുണ്ട്. നന്നായി പ്രതികരിക്കുന്നുണ്ട്. എന്നാൽ ഐ.സി.യുവിൽ നിന്ന് മാറ്റിയിട്ടില്ല.

രോഗവ്യാപനം തടയാൻ സാധിച്ചുവെന്നും എന്നാൽ പൂർണമായി ആശ്വസിക്കാനായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 994 പേർ ഐസൊലേഷനിലുണ്ട്. 11 പേർ കോഴിക്കോട് മെഡിക്കൽ കോളജിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 323 സാമ്പിൾ പരിശോധിച്ചു. ഇതിൽ 317ഉം നെഗറ്റീവാണ്. ഒന്നാം കേസിലെ ഹെെ റിസ്ക് കോൺടാക്ട് എല്ലാം പരിശോധിച്ചു.
ഇൻഡക്സ് കേസ് പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ നിഗമനം കൃത്യമായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

അതേ സമയം കേരളത്തിൽ നിന്ന് കൊൽക്കത്തിയിലെത്തിയ യുവാവിന് നിപ ലക്ഷണങ്ങൾ കണ്ടെത്തിയതായി വിവരം. കേരളത്തിൽ അതിഥി തൊഴിലാളിയായി ജോലി ചെയ്യുന്ന ബർദ്വാൻ സ്വദേശിയെയാണ് കടുത്ത പനിയും ഛർദ്ദിയും തൊണ്ടയിലെ അണുബാധയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇയാളെ കൊൽക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കടുത്ത പനിയെ തുടർന്ന് 20കാരൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയശേഷമാണ് ഇയാൾ പശ്ചിമ ബംഗാളിലേക്ക് മടങ്ങിയത്. എന്നാൽ നാട്ടിലെത്തിയതോടെ വീണ്ടും പനി അനുഭവപ്പെട്ടു. ആദ്യം നാഷണൽ മെഡിക്കൽ കോളജിലേക്കും പിന്നീട് ബെലിയാഘട്ട ഐഡി ആശുപത്രിയിലേക്കും മാറ്റി. ഇയാൾ നിരീക്ഷണത്തിലാണെന്നും പരിശോധനകൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.