സംസ്ഥാനത്തെ നിപ മരണം; കേന്ദ്ര സംഘം കേരളത്തിലെത്തും, സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

സംസ്ഥാനത്ത് നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിലെത്തും. മുന്‍കരുതല്‍ നപടിയുടെ ഭാഗം കൂടിയായിട്ടാകും കേന്ദ്ര സംഘം കേരളത്തിലെത്തുക. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീം സംസ്ഥാനം സന്ദര്‍ശിക്കുന്നത് പരിഗണനയിലാണ്. കേരളത്തിലെ സ്ഥിതി വിലയിരുത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

നാഷണല്‍ ഔട്ട് ബ്രേക്ക് റസ്‌പോണ്‍സ് ടീമായിരിക്കും കേരളത്തില്‍ എത്തുക. ഒപ്പം തന്നെ ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വെയ്‌ലന്‍സ് പ്രോഗ്രാമും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കേരളത്തിന്റെ സംസ്ഥാന യൂണിറ്റുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

അതേസമയം, പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച യുവതിയെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പത്തു വയസുകാരിയെ നേരിയ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Read more