ഒന്‍പത് വയസുകാരി കോമയില്‍ തുടരുന്നു, പ്രതിയ്ക്ക് ജാമ്യം; പ്രതിയെ കണ്ടെത്തിയത് വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ചതോടെ

കോഴിക്കോട് വടകരയില്‍ കാറിടിച്ച് മുത്തശ്ശി മരിക്കുകയും ഒന്‍പത് വയസുകാരി കോമയിലാകുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ പ്രതി ഷെജീലിന് ജാമ്യം. കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നായിരുന്നു ഷെജീല്‍ പിടിയിലായത്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഷെജീലിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയ്ക്ക് ജാമ്യം നല്‍കിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17ന് ആയിരുന്നു വടകര ദേശീയപാതയില്‍ ചോറോട് വെച്ച് ഷെജില്‍ ഓടിച്ച വണ്ടി ഇടിച്ച് ഒന്‍പത് വയസുകാരി ദൃഷാന കോമയിലാകുകയും മുത്തശ്ശി മരിക്കുകയും ചെയ്തത്.

അപകട ശേഷം കടന്നുകളഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസിന് കണ്ടെത്താനായത്. ഇയാള്‍ അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. 9 മാസത്തിനു ശേഷമായിരുന്നു പ്രതിയെ കുറിച്ചോ കാറിനെ കുറിച്ചോ ഉള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

വ്യാജരേഖ ഉണ്ടാക്കി ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ ശ്രമിച്ചപ്പോഴാണ് കാറിനെക്കുറിച്ചും പ്രതിയെക്കുറിച്ചും വിവരം ലഭിച്ചത്. ഈ സംഭവത്തില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കാറിടിച്ച ശേഷം നിര്‍ത്താതെ പോയ കേസും വ്യാജ രേഖ ഉണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയ കേസും.

Read more

ഇതില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അതേസമയം കേസില്‍ ഈ ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.