എം സ്വരാജ് വിജയിക്കും, നല്ലപോലെ ജോലി അറിയാം; പിവി അന്‍വര്‍ വോട്ട് ചോദിക്കാന്‍ വീട്ടില്‍ വരരുതെന്ന് നിലമ്പൂര്‍ ആയിഷ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വിജയിക്കുമെന്ന് നിലമ്പൂര്‍ ആയിഷ. സ്വരാജിന് മനുഷ്യരോട് എങ്ങനെയാണ് ഇടപെടേണ്ടതെന്ന് അറിയാം, പ്രസംഗിക്കാനറിയാം, നല്ലപോലെ ജോലി അറിയാമെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു. കഴിഞ്ഞ ദിവസം അസുഖ ബാധിതയായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലായിരുന്ന ആയിഷയെ സ്വരാജ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലമ്പൂര്‍ ആയിഷയുടെ പ്രതികരണം.

അസുഖ ബാധിതയായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുള്ള പ്രിയപ്പെട്ട കലാകാരി നിലമ്പൂര്‍ ആയിഷയെ സന്ദര്‍ശിച്ചു. ആയിഷാത്തയുടെ അനുഗ്രഹവും പിന്തുണയും ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വലിയ ഊര്‍ജ്ജമാണ് സമ്മാനിക്കുന്നത്. ആയിഷാത്തക്ക് അസുഖം വേഗത്തില്‍ ഭേദമാകട്ടെ എന്ന് ആശംസിക്കുന്നു എന്നാണ് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

പിവി അന്‍വറിനെ കുറിച്ചും ആയിഷ പ്രതികരിച്ചു. ആദ്യകാലങ്ങളില്‍ പി വി അന്‍വറിനോട് നല്ല അടുപ്പമായിരുന്നു. അയാളുടെ മനസില്‍ എന്തോ ഉണ്ടെന്ന് പ്രവര്‍ത്തനം കണ്ടാല്‍ തോന്നും. മുഖ്യമന്ത്രിയാകണമെന്നുള്ള ബോധം അയാള്‍ക്കുണ്ട്. അതായിരിക്കാം ഇതൊക്കെ ചെയ്യിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഷയില്‍ നിന്നത് മനസിലാകും. അന്‍വറുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. വോട്ട് ചോദിക്കാന്‍ വീട്ടില്‍ വരുന്നതിനോട് താത്പര്യമില്ല. അദ്ദേഹത്തിന് നല്ല മനസ് ആകുന്നതുവരെ വോട്ട് ചോദിക്കാന്‍ വീട്ടില്‍ വരരുതെന്നും ആയിഷ പറഞ്ഞു.

Read more

എല്‍ഡിഎഫ് മുന്നണി വിട്ടതിന് പിന്നാലെ പിവി അന്‍വര്‍ നിലമ്പൂര്‍ ആയിഷയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ ആയിഷ തനിക്കൊപ്പമാണെന്ന് ഉറപ്പ് നല്‍കിയതായി അന്‍വര്‍ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വലിയ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ അന്‍വര്‍ മുന്നണി വിട്ടത് അറിഞ്ഞിരുന്നില്ലെന്നും ഇപ്പോഴും പാര്‍ട്ടി അനുഭാവിയാണെന്ന് അറിയിച്ച് നിലമ്പൂര്‍ ആയിഷ രംഗത്തുവന്നിരുന്നു.