കേരളത്തിൽ തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ; 10 മുതൽ 6 വരെ നിയന്ത്രണം

കേരളത്തിൽ ഓ​ഗസ്റ്റ് 30 മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ.

ഞായറാഴ്ച കർഫ്യൂ ഇപ്പോൾ തന്നെയുണ്ടെന്നും പ്രതിവാര രോഗവ്യാപനം ഏഴിന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ ജനസംഖ്യ അനുപാതം എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തും. രോഗ വ്യാപനം തടയാൻ ബുധനാഴ്ച യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം കോവിഡ് കേസുകൾ വർധിച്ചെന്നും ഈ സാഹചര്യം മുൻകൂട്ട് കണ്ട് ചികിത്സാ സൗകര്യം ശക്തമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആർജിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനസംഖ്യാനുപാതികമായി വാക്സീൻ ഏറ്റവും വേഗത്തിൽ നൽകുന്ന സംസ്ഥാനമാണു കേരളം. ഒരു ദിവസം അഞ്ചു ലക്ഷം വാക്സീൻ വരെ വിതരണം ചെയ്യാൻ സാധിച്ചു.

അതേസമയം കോവിഡ് മരണം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.. രാജ്യത്തേറ്റവും നന്നായി കോവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കോവിഡ് മരണനിരക്ക്.