പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യത്തെ ഏറ്റവും വലിയ ആയുധ പരിശീലനകേന്ദ്രം എന്‍ഐഎ പിടിച്ചെടുത്തു; കണ്ടുകെട്ടിയത് മഞ്ചേരിയിലെ 24 ഏക്കര്‍വരുന്ന ഗ്രീന്‍വാലി അക്കാദമി

നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന ആസ്ഥാനമായി കാരാപറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രീന്‍വാലി എന്‍ഐഎ കണ്ടുകെട്ടി. ഇന്നലെ വൈകിട്ട് ട്ട് ആറുമണിയോടെ സ്ഥാപനത്തിലെത്തിയ എന്‍.ഐ.എ. സംഘം വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിനുള്ള നോട്ടീസ് പതിച്ചു. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പിഎഫ്‌ഐയുടെ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരിയിലേതെന്ന് എന്‍ഐഎ വ്യക്തമാക്കി.

മഞ്ചേരിയിലെ 24 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണ് ഗ്രീന്‍ വാലി അക്കാദമി. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് കൊച്ചി യൂണിറ്റില്‍നിന്നുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തില്‍ കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചത്.

ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിയിട്ടുണ്ട്. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം നിരവധി ഭീകരരുടെ ‘സര്‍വീസ് വിംഗ്’ ആയും ഒളിത്താവളമായും ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ ആറാമത്തെ പിഎഫ്ഐ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് യുഎ(പി) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം എന്‍ഐഎ കണ്ടുകെട്ടിയത്.

മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവ എന്‍ഐഎ നേരത്തെ കണ്ടുകെട്ടിയിരുന്നു.പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന് സ്ഥാപനത്തില്‍ എന്‍.ഐ.എ. സംഘം പരിശോധന നടത്തിയിരുന്നു.

അക്കാദമിയിലെ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍നിന്ന് ഏതാനും പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ഗ്രീന്‍വാലി അക്കാദമിക്കുകീഴില്‍ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.