ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; പ്രോസിക്യൂഷൻ നൽകിയ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍  വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. അഭിഭാഷകരുടെ നിര്‍ദ്ദേശമനുസരിച്ച് ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ഇതുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികളും, ഡിജിറ്റല്‍ രേഖകളും ഹാജരാക്കിയിരുന്നു. ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷന്‍ വിവാദങ്ങളില്‍ കഴമ്പില്ലെന്നാണ് ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല.

പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥ് അനുസരിച്ചാണ് പ്രോസിക്യൂഷന്റെ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. നീണ്ടവാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറഞ്ഞത്.