ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ചടങ്ങിൽ നിന്ന് പിന്മാറിയെന്ന വാർത്ത അസംബന്ധം: തോമസ് ഐസക്

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷ ചടങ്ങിൽ നിന്ന് താൻ പിന്മാറിയെന്നൊക്കെയുള്ള വാർത്തകൾ അസംബന്ധമാണെന്ന് തോമസ് ഐസക്. ചടങ്ങിൽ താൻ ഓൺലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകൾ അറിയിക്കുകയും ചെയ്യും. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളിൽ കൂടുങ്ങരുതെന്ന് പാർട്ടി സഖാക്കളോടും പാർട്ടി ബന്ധുക്കളോടും അഭ്യർത്ഥിക്കുന്നതായും തോമസ് ഐസക് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ജനകീയാസൂത്രണം രജതജൂബിലി ആഘോഷച്ചടങ്ങിന്റെ ക്ഷണക്കത്തിൽ മുൻ മന്ത്രി തോമസ് ഐസക്കിനു സർക്കാർ നൽകിയ സ്ഥാനം കേരള കോൺഗ്രസ് നേതാക്കൾക്കും താഴെ ആണെന്ന ആരോപണത്തിന് ആണ് തോമസ് ഐസക്ക് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. ചടങ്ങിൽ നേരിട്ടു പങ്കെടുക്കുന്നില്ലെന്നും തന്റെ ലഘു സംഭാഷണം ഉൾപ്പെടുന്ന വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചാൽ മതിയെന്നും ഐസക് നിർദ്ദേശിച്ചിരുന്നു.

തോമസ് ഐസക്കിന്റെ കുറിപ്പ്:

ജനകീയാസൂത്രണത്തിൻ്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റിൽ അവിടെ സംസാരിച്ച മുഴുവൻപേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതിൽ സംഘാടകരായ എൻ്റെയോ അനിയൻ്റെയോ പേരില്ല. ഞങ്ങൾ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിൻ്റെ പ്രോട്ടോക്കോളിൽ നടന്നു. ഇന്ന് 25-ാം വാർഷികവും അങ്ങനെ തന്നെ.

അതുകൊണ്ട് ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എൻ്റെ പേരിൽ വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്ന് മാധ്യമ സുഹൃത്തുക്കൾ പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.

ചടങ്ങിൽ നിന്ന് ഞാൻ പിന്മാറിയെന്നൊക്കെയുള്ള വാർത്തകൾ അസംബന്ധമാണ്. ചടങ്ങിൽ ഞാൻ ഓൺലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകൾ അറിയിക്കുകയും ചെയ്യും. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളിൽ കൂടുങ്ങരുതെന്ന് പാർട്ടി സഖാക്കളോടും പാർട്ടി ബന്ധുക്കളോടും അഭ്യർത്ഥിക്കുന്നു.