പൊള്ളാച്ചിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പാലക്കാട് നിന്ന് കണ്ടെത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പൊള്ളാച്ചി കുമരന്‍ നഗര്‍ സ്വദേശി യൂനിസ് – ദിവ്യ ദമ്പതികളുടെ കുഞ്ഞിനെയാണ് രണ്ട് സ്ത്രീകള്‍ തട്ടിക്കൊണ്ടുപോയത്.

ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ആശുപത്രിയില്‍ നിന്ന് കടത്തിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേര്് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

രണ്ട് സ്ത്രീകള്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നത്‌സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അവര്‍ പൊള്ളാച്ചി ബസ് സ്റ്റാന്റില്‍ നിന്ന് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും അവിടെ നിന്ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെ ദൃശ്യവും പൊള്ളാച്ചി പൊലീസിന് ലഭിച്ചിരുന്നു. പൊള്ളാച്ചി പൊലീസും പാലക്കാട് പൊലീസും സംയുകതമായി നടത്തിയ അന്വേഷണത്തിലൂടയാണ് കുഞ്ഞിനെ കണ്ടുപിടിച്ചത്.