പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം; രാത്രി പത്തിനുള്ളിൽ ആഘോഷങ്ങൾ അവസാനിപ്പിക്കണം, പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല

സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. വ്യാഴാഴ്ച രാത്രി 10 മണിക്കുള്ളിൽ ആഘോഷങ്ങൾ അവസാനിപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ആഘോഷങ്ങളിൽ മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ആഘോഷാവസരങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലും പുതുവത്സര വേളയില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.

ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെ ബീച്ചുകളില്‍ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളില്‍ എത്തുന്നവര്‍ 7 മണിക്ക് മുമ്പ് തിരിച്ചു പോകണം. പൊതുസ്ഥലത്തെ ആഘോഷങ്ങള്‍ക്കും നിയന്ത്രണം. കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നടപടിയെന്നും  ജില്ല കളക്ടര്‍ വ്യക്തമാക്കി.