ക്ഷേത്ര പരിസരങ്ങളില്‍ ആയുധ പരിശീലനം നിരോധിക്കാന്‍ നിയമം വരുന്നു

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലില്‍ ക്ഷേത്രപരിസരങ്ങളില്‍ നടത്തുന്ന ആയുധ പരിശീലനം നിരോധിക്കാന്‍ വ്യവസ്ഥ. ക്ഷേത്രപരിസരങ്ങളില്‍ ആയുധപരിശീലനം നിരോധിക്കാനും നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവോ 5000 രൂപ പിഴയോ ആണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ശബരിമല ഭരണ സംവിധാനം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവേ, കരട് ഭേദഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ആയുധമുപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ പരിശീലനങ്ങളും ഡ്രില്ലിനോ ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കരുതെന്നുമാണ്.

നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവ് ശിക്ഷ അനുഭവിക്കുകയോ 5000 രൂപ പിഴയോ നല്‍കേണ്ടി വരുകയോ ചെയ്യും. പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് നിയമഭേദഗതി. ജനുവരിയില്‍ ബില്‍ തയ്യാറായെങ്കിലും ശബരിമല പ്രക്ഷോഭവും ലോക്‌സഭ തിരഞ്ഞെടുപ്പും കാരണമാണ് തുടര്‍നടപടികള്‍ നീണ്ടത്. ക്ഷേത്രപരിസരങ്ങളില്‍ ചില സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത് തടയാന്‍ നടപടി വേണമെന്ന് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു