തൃക്കാക്കരയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയ മുഖം; ക്യാപ്റ്റന്‍ നിലംപരിശായി, ജനഹിതം മാനിച്ച് രാജിവെയ്ക്കണം: കെ. സുധാകരന്‍

ഇടതുപക്ഷ സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ ചോദ്യചിഹ്നമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ക്യാപ്റ്റന്‍ നിലംപരിശായി. മണ്ഡലത്തിലെ വിജയം പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. ജനഹിതം മാനിച്ച് അന്തസും ആത്മാഭിമാനവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയമുഖമാണ്. കള്ളവോട്ട് ചെയ്തില്ലായിരുന്നു എങ്കില്‍ ഭൂരിപക്ഷം ഇനിയും കൂടുമായിരുന്നു. ഈ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മിതിച്ചിരുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

രാഷ്ട്രീയ രംഗത്ത് ഇതുവരെ ചെയ്യാത്ത ധൂര്‍ത്താണ് തൃക്കാക്കരയില്‍ കണ്ടത്. കോടികള്‍ ചെലവഴിച്ച് ജനങ്ങളെ വിലയ്ക്കെടുക്കുന്ന നടപടിയാണ് എല്‍.ഡി.എഫ് ചെയ്തത്. ഇതിനിടയില്‍ കള്ളവോട്ടും ചെയ്തു. കണ്ണൂരില്‍ നിന്ന് പോലും കള്ളവോട്ട് ചെയ്യാന്‍ ആളുകളെത്തിയെന്നും കെപിസിസി അധ്യക്ഷന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആകുമെന്ന തന്റെ പ്രസ്താവന ഓര്‍മപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പശ്ചാത്തപിക്കണം. അഹങ്കാരവും പിടിവാശിയും ജനം അംഗീകരിക്കില്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചു. 25,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം തന്റെ പേരിലാക്കിയത്. 22,406 ആയിരുന്നു ബെന്നിയുടെ ഭൂരിപക്ഷം.