'അത് വാരിയംകുന്നനല്ല കുഞ്ഞിഖാദർ; പ്രചരിക്കുന്ന ചിത്രം മാറിപ്പോയെന്ന് വെളിപ്പെടുത്തൽ, വീണ്ടും വിവാദം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. 1921ലെ മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. എന്നാൽ അദ്ദേഹത്തിന്റേതെന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം വാരിയംകുന്നന്റേതല്ലെന്നതാണ് പുതിയ വാദം. ചരിത്ര ഗവേഷകനായ അബ്ബാസ് പനക്കലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് ‘1921ലെ പോരാട്ടങ്ങളില്‍ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന കുഞ്ഞിഖാദറിന്റെ ഫോട്ടോയാണ് എന്നായിരുന്നു അബ്ബാസിന്റെ വെളിപ്പെടുത്തൽ. താൻ രചിച്ച ‘മുസ്ലിയാര്‍ കിങ്’ എന്ന പുസ്തകത്തിലൂടെയാണ് അബ്ബാസ് ഇക്കാര്യം പുറത്തുവിട്ടത്. റമീസ് മുഹമ്മദാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതെന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം പുറത്തുവിട്ടത്.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ച ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ രചയിതാക്കളില്‍ ഒരാളായിരുന്നു റമീസ്. എന്നാൽ സിനിമ ചില വിവാദങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് റമീസ് പുറത്തിറക്കിയ വാരിയംകുന്നന്റെ ജീവചരിത്ര പുസ്തകമായ ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ പുറത്തിറങ്ങിയപ്പോൾ മുഖചിത്രമായി കൊടുത്തിരുന്നത് വാരിയംകുന്നന്റെ ചിത്രമാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ചിത്രം ലഭിച്ചതെന്നും പറഞ്ഞിരുന്നു.

എന്നാൽ 1922ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് മാസികയിലുള്ള ചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാണെന്ന് മാസികയില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും മറ്റൊരു നേതാവിന്റെ ചിത്രം വാരിയം കുന്നനായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് അബ്ബാസ് പനക്കലിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നത്.

ഫ്രഞ്ച് മാസികയില്‍ മൂന്ന് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയ ആലി മുസ്ലിയാരുടെ ചിത്രം മദ്ധ്യഭാഗത്തും മറ്റ് പേരുടെ ചിത്രങ്ങള്‍ രണ്ട് വശത്തായും നല്‍കിയിരുന്നു.മാസികയില്‍ ഇടതുവശത്തുള്ളത് കുഞ്ഞികാദറിന്റെ ചിത്രമാണെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയല്ലെന്നുമാണ് അബ്ബാസിന്റെ വാദം.

Read more

ചിത്രം സംബന്ധിച്ച പുതിയ വാദത്തോട് റമീസ് മുഹമ്മദ് വിയോജിപ്പ് അറിയിച്ചു. പുസ്തകം താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ യുദ്ധം തുടങ്ങിയവരുടെ ചിത്രങ്ങളാണെന്ന് ഫ്രഞ്ച് മാസിക വ്യക്തമായി പറയുന്നുണ്ടെന്നും റമീസ് മുഹമ്മദ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ